Thursday, December 21, 2006

ഗള്‍ഫുപണവും കേരളവും

[ഒരു ലേഖനമായി എഴുതാന്‍ സമയവും സാവകാശവും കിട്ടുന്നില്ല. കമന്റു വീണ്‌ ഇത്‌ സമ്പുഷ്ടമായിക്കോളുമെന്ന അത്യാഗ്രഹത്താല്‍ ചില്ലറ വരികള്‍ കുത്തിക്കുറിക്കുന്നെന്നേയുള്ളൂ. ടൈപ്പിംഗ്‌ വിരല്ലാലെ കുത്തിക്കുത്തിയല്ലേ]

ഈയിടെ ബ്ലോഗില്‍ നടന്ന ചില കശപിശകള്‍ കണ്ടപ്പോള്‍ പലര്‍ക്കും എന്താണ്‌ കേരളത്തിന്റെ സമ്പത്ത്‌ വ്യവസ്ഥയും വല്ല നാട്ടിലും കൂലിപ്പണി ചെയ്തിട്ട്‌ കൂളിംഗ്‌ ഗ്ലാസ്സും വച്ച്‌ റോത്ത്മാനും വലിച്ച്‌ നാട്ടില്‍ അഴകിയ രാവണന്‍ ചമയുന്ന ഗള്‍ഫുകാരനും തമ്മില്‍ ബന്ധമെന്ന് ആര്‍ക്കും വലിയ പിടിപാടില്ലെന്ന് തോന്നി.

അമേരിക്കന്‍ യൂണിവേര്‍സിറ്റി ഓഫ്‌ വാഷിങ്ങ്ടണില്‍ റാഡിക്കല്‍ പൊളിറ്റിക്കല്‍ എക്കണോമിക്സിന്റെ ഭീഷ്മാചാര്യന്‍ ഡോക്ടര്‍ ജോണ്‍ വിലോബി ഗള്‍ഫിലെ പുറം നാടന്‍ തൊഴിലാളികളെക്കുറിച്ച്‌ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പകുതിയോളം കേരളത്തിന്റെ എക്കോണമിയില്‍ ഗള്‍ഫുപണം വഹിച്ചുകൊണ്ടിരിക്കുന്ന പങ്കിനെക്കുറിച്ചാണ്‌. അത്ര ശ്രദ്ധേയമായവും വിചിത്രവുമായൊന്നാണത്‌.

ഒന്നാം ചുവട്‌- ഒഴിവ്‌
തുടങ്ങും മൂന്നേ ഒരു എക്സ്ക്ലൂഷന്‍. എഴുപതുകള്‍ വരെ ഈജിപ്റ്റ്‌ സിറിയ എന്നിവിടങ്ങളില്‍ നിന്നും, ശേഷം പാകിസ്ഥാനില്‍ നിന്നും ആളെ ജോലിക്കെടുത്തിരുന്ന അറേബ്യന്‍ രാജ്യങ്ങള്‍ മലയാളിയെന്ന അല്ലെങ്കില്‍ ഇന്ത്യക്കാരനെ low cost high productivity സാധനത്തിനു ചായക്കടക്കും അപ്പുറത്ത്‌ ഉപയോഗമുണ്ടെന്ന് കണ്ടെത്തിയത്‌ അവനോട്‌ സ്നേഹം മൂത്തിട്ടൊന്നുമല്ല, അവര്‍ക്ക്‌ പ്രയോജനമുള്ളതുകൊണ്ടാണ്‌. നമുക്കും അതു പ്രയോജനമായെന്നേയുള്ളു.

ഗള്‍ഫുകാരനു ജോലിയുണ്ടെങ്കില്‍ അവന്റെ വീട്ടുകാര്‍ക്ക്‌ കൊള്ളാം
ഇതല്ലേ ആദ്യം മനസ്സില്‍ വന്നത്‌? തെറ്റ്‌. ഒരുത്തന്‍ നാട്ടില്‍ എന്തു ചിലവു ചെയ്താലും അത്‌ ഏതെങ്കിലും രീതിയില്‍ സമൂഹത്തിലേക്കൊഴുകുന്നു. അവന്‍ വീടുവയ്ക്കുമ്പോള്‍ ഇക്കാസിനു സിമിന്റ്‌ ചിലവാകുന്നു, സോമന്‍ മേശിരിക്ക്‌ ശമ്പളം കിട്ടുന്നു, സിമിന്റ്‌ കമ്പനിക്ക്‌ കച്ചവടം നടക്കുന്നു, അവിടത്തെ തൊഴിലാളികള്‍ക്ക്‌ ബോണസ്‌ ലഭിക്കുന്നു, അതിന്റെ മുന്നിലുള്ള പച്ചക്കറിക്കടയില്‍ ചേന കൂടുതല്‍ വില്‍ക്കുന്നു, വണ്ടന്‍ മേട്ടില്‍ ചേനകൃഷി നടത്തുന്ന തൊമ്മിച്ചനു ലാഭമുണ്ടാകുന്നു, അയാള്‍ വളം വാങ്ങുന്ന മോനച്ചനു കച്ചവടം നടക്കുന്നു മോനച്ചന്റെ കടയുടെ മുതലാളിക്ക്‌ വാടക കിട്ടുന്നു. ഒരുത്തന്‍ പട്ടയടിക്കുമ്പോള്‍ സര്‍ക്കാരിനു വന്‍ നികുതി കിട്ടുന്നു, ബാര്‍മാനു ശമ്പളം കിട്ടുന്നു, അവന്‍ അതുകൊണ്ട്‌ മുണ്ടു വാങ്ങിക്കുമ്പോള്‍ ബാലരാമപുരത്ത്‌ കൈത്തറികള്‍ കൂടുതല്‍ ഓടുന്നു അങ്ങനെ എന്തു ചിലവിനും തുടക്കമിട്ടാല്‍ അതൊരു അന്തമില്ലാത്ത പ്രയോജന ശൃഖലയിലൂടെ സമൂഹത്തിനു മൊത്തത്തില്‍ പ്രയോജനം ചെയ്യുന്നു.

വരവു ചെലവ്‌
തലയെണ്ണി ആളിന്റെ വരുമാനവും ചിലവും എടുക്കുമ്പോള്‍ പ്രതിശീര്‍ഷ വരുമാനത്തിനെക്കാള്‍ പ്രതിശീര്‍ഷ ചിലവ്‌ നടത്തുന്ന
വിചിത്ര സംസ്ഥാനമാണ്‌ കേരളം. (കട. കെ സി സക്കറിയാ സ്റ്റഡി) ഈ മാജിക്കിന്റെ മുഖ്യ കാരണം 299 ലക്ഷം ആളുകള്‍ ചിലവിടുന്നത്‌ 313 ലക്ഷം പേരുടെ വരവാണെന്നതാണ്‌ .14 ലക്ഷം മലയാളികള്‍ പുറത്ത്‌ ജോലിയെടുത്ത്‌ കേരളത്തിലേക്ക്‌ പണമയക്കുന്നവരാണ്‌. ഇതില്‍ 12 ലക്ഷവും ഗള്‍ഫില്‍ തന്നെ. (അമേരിക്കയില്‍ നിന്നും അരലക്ഷം ആളുകളേ ഇതു ചെയ്യുന്നുള്ളു,അവര്‍ തന്നെ അവിടെ പണം ചെലവിടാനും സ്ഥിരതാമസമാക്കാനും താല്‍പ്പര്യപ്പെടുന്നവരാണ്‌.) പ്രതിശീര്‍ഷ വരുമാനത്തെക്കാള്‍ ഉയര്‍ന്ന ജീവിത നിലവാരം കേരളത്തില്‍ ഉള്ളതിനു സാക്ഷരതാദി കാര്യങ്ങളോടൊപ്പം ഇതും തീര്‍ച്ചയായും പങ്കു വഹിക്കുന്നു.

കൈ നനയാതെ കിട്ടുന്ന മീന്‍
മറ്റു രാജ്യങ്ങളിലേക്ക്‌ കുടിയേറുന്നവര്‍ ബ്രെയിന്‍ ഡ്രെയിന്‍ ഉണ്ടാക്കുക കൂടി ചെയ്യുമ്പോള്‍ ഗള്‍ഫിലേക്ക്‌ വരുന്നവരില്‍ മൂന്നില്‍ രണ്ടുപേരും വൈദഗ്ദ്ധ്യമുള്ള തൊഴിലോ ബിരുദത്തിനപ്പുറം പഠിപ്പോ ഉള്ളവരല്ല. അതിനാല്‍ തൊഴിലില്ലായ്മ മൂലം നാടിനു ബാദ്ധ്യതയാകുന്നവരില്‍ നല്ലൊരു ശതമാനം പടിയിറങ്ങുന്നെന്നല്ലാതെ വലിയ തോതില്‍ ബ്രെയിന്‍ ഡ്രെയിന്‍ വരുത്തുന്നില്ല ഗള്‍ഫുകാരന്‍.

വന്‍കിട എക്സ്‌പോര്‍ട്ട്‌ ചരക്കായ മാന്‍പവര്‍!
ജില്ലാതലത്തില്‍ മലപ്പുറത്തിന്റെ പ്രതിശീര്‍ഷ ചെലവ്‌ GDPയുടെ 169 ശതമാനമാണ്‌! ( മേല്‍ പറഞ്ഞവിലോബി പഠനത്തില്‍ നിന്ന്‌).

പല തുള്ളി പെരുവെള്ളം!
2200 കോടി രൂപാ മേല്‍പ്പറഞ്ഞ 14 ലക്ഷം ഗള്‍ഫ്‌ മലയാളികള്‍ കേരളത്തിലേക്ക്‌ ഒഴുക്കുന്നു (കട. ബാങ്കിംഗ്‌ ഫ്രോണ്ടിയേര്‍സ്‌ മാസിക) ഇത്‌ ആദ്യം വിവരിച്ചതുപോലെ കേരളത്തിന്റെ വാണിജ്യ ചെയിനിന്റെ വലിയൊരു താങ്ങായി വര്‍ത്തിക്കുന്നു.

കാകതാലീയം
ഈ പറഞ്ഞതിനൊന്നും കേരളത്തിന്റെ നല്ല ഭാവിക്കായി എല്ലാം ഉപേക്ഷിച്ച്‌ ആളുകള്‍ ഗള്‍ഫിലോട്ട്‌ തിരിക്കുന്നു എന്ന് വ്യംഗ്യം പോലുമില്ല. പോകുന്നത്‌ അവനവന്റെ ആവശ്യത്തിനു തന്നെ. "കാക്കവന്നു, പനമ്പഴം വീണു" എന്നു പറഞ്ഞാല്‍ നമുക്കൊരു പനം പഴം കുലുക്കിയിട്ടു തരാനായി അത്‌ കൊമ്പു പിടിച്ചു കുലുക്കുന്നെന്നാണിവന്‍ വാദിക്കുന്നതെന്ന് ആരും വായിക്കരുതെന്നപേക്ഷ.