Saturday, June 24, 2006

ബൂലോഗഗ്രന്ഥശാല

സുഹൃത്തുക്കളേ,

ഈയിടെ വിശാലമനസ്കന്റെ “കൊടകര പുരാണ”ത്തിന്റെ ഒരു PDF കോപ്പി നെറ്റില്‍ കിടന്നു കളിക്കുന്നതു കണ്ടിരിക്കുമല്ലോ. കുറച്ചു നാള്‍ മുമ്പു് വിശാലമനസ്കന്റെ അനുവാദത്തോടുകൂടി പുരാണത്തെ PDF ആക്കാന്‍ ഒരു ശ്രമം ഞാന്‍ നടത്തിയിരുന്നു. അതിനു ശേഷം ശനിയന്റെ സഹായത്തോടെ പെരിങ്ങോടന്റെ തെരഞ്ഞെടുത്ത കഥകളും.

അതുല്യ, ഏവൂരാന്‍, സൂ, തുടങ്ങിയവരുടെ കഥകള്‍, സാക്ഷിയുടെ കഥകളും ചിത്രങ്ങളും, ദേവന്റെ ആയുരാരോഗ്യം, എന്റെ ഗുരുകുലത്തിലെ ചില ലേഖനങ്ങള്‍ എന്നിവയും കൂടി തയ്യാറാക്കാനായിരുന്നു പദ്ധതി. ഇവയെല്ലാം നന്നായി പ്രൂഫ്‌റീഡു ചെയ്തതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുവാനായിരുന്നു ശ്രമം.

ഈ രണ്ടു പുസ്തകങ്ങളുടെ പ്രൂഫ്‌റീഡിംഗ് നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ രൂപം ഇവിടെ ഇട്ടിട്ടുണ്ടു്.

പെരിങ്ങോടന്റെ ഇതുവരെയുള്ള 85 കഥകളില്‍ നിന്നു 35 എണ്ണം മാത്രമേ ഇതില്‍ ചേര്‍ത്തിട്ടുള്ളൂ. എല്ലാ കഥകളും ഞാന്‍ തയ്യാറാക്കിക്കഴിഞ്ഞു. പുരാണത്തിലെ അവസാനത്തെ കുറെ കഥകള്‍ ഉള്‍ക്കൊള്ളിക്കാനുണ്ടു്.

ഇതിനിടെ സിബുവും ഇതുപോലെയൊരു സംരംഭം ആരംഭിച്ചിട്ടുണ്ടു്. അദ്ദേഹം അരവിന്ദന്റെ മൊത്തം ചില്ലറ PDF രൂപത്തിലാക്കിയിട്ടുണ്ടു്. മറ്റൊരു സാങ്കേതികവിദ്യ ഉപയോഗിച്ചാണെന്നു മാത്രം. ഏതായാലും നമുക്കു് പരസ്പരം അറിയാതെ ഒന്നു തന്നെ ചെയ്യാതിരിക്കാന്‍ ശ്രമിക്കാം.

ഏതെങ്കിലും പ്രസാധകര്‍ക്കു ഇവ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹം തോന്നിയാല്‍ അതിനു സൌകര്യം ഉണ്ടാക്കിക്കൊടുക്കുകയാണു പ്രധാനലക്ഷ്യം. നമുക്കു പ്രിന്റു ചെയ്തു വായിക്കാനും സഹായകമാകും.

ഇതിലെ കഥകള്‍ക്കു പറ്റിയ ചിത്രങ്ങള്‍ ആരെങ്കിലും വരച്ചുതന്നാല്‍ അതും ഉള്‍ക്കൊള്ളിക്കാം. പഠനങ്ങളും ചേര്‍ക്കാം.

ഇപ്പോള്‍ ഞാന്‍ മലയാള ബ്ലോഗുകളിലെ തെരഞ്ഞെടുത്ത കഥകള്‍ ചേര്‍ത്തു് “ബ്ലോഗുകഥകള്‍” എന്നൊരു പുസ്തകം തയ്യാറാക്കുകയാണു്. ഓരോരുത്തരെയും അനുവാദത്തിനായി ഞാന്‍ ബന്ധപ്പെട്ടുകൊള്ളാം.

അഭിപ്രായങ്ങള്‍ ദയവായി അറിയിക്കുക.

ലിങ്ക് ഇവിടെ.

Thursday, June 22, 2006

ഭാഷാസംക്രമണം

(സുധീറിന്റെ ലേഖനത്തിന്‌ ഒരടിക്കുറിപ്പ്‌)

എല്ലാ നാടിനും പല കാലങ്ങളിലായി തദ്ദേശീയ മനുഷ്യഭാഷകള്‍ മെല്ലെ രൂപപ്പെട്ടു വന്നു, തലമുറതോറും പരിഷ്കരിക്കപ്പെട്ടും വന്നു. ഒരു പുതിയ കാഴ്ച കാണുമ്പോള്‍ അതു കാണിച്ചു തന്നവന്‍ പറയുന്ന പേര്‍ കേള്‍ക്കുന്നവന്റെ ഭാഷയിലെ പുതിയൊരു വാക്കാവുന്നത്‌ സ്വാഭാവികം (ഉദാ: കക്കൂസ്‌ എന്ന ഡച്ച്‌ പദം - ലന്തന്‍ ബത്തേരിയില്‍ നിന്ന്. കണ്ട തോട്ടുവരമ്പില്‍ ശോധന നടത്തിക്കൊണ്ടിരുന്ന മലയാളിക്ക്‌ ഡച്ചുകാരന്‍ കാട്ടിക്കൊടുത്ത ശൌചഗേഹത്തിന്‌ ഡച്ച്‌ ഭാഷയിലല്ലേ പേര്‍ വരൂ)

എന്നാല്‍ ശക്തമായി ഒരു ഭാഷ തദ്ദേശീയ ഭാഷയില്‍ കടന്നു കയറണമെങ്കില്‍ മറ്റെന്തെങ്കിലും തരം ഒരധിനിവേശവും കൂടി വേണമെന്ന് തോന്നുന്നു. മറ്റാരു വരുന്നതിലും മുന്നേ ചൈനക്കാര്‍ നമ്മുടെ കേരളത്തില്‍ സ്ഥിരം കച്ചവടക്കാര്‍ ആയിരുന്നെങ്കിലും ഇംഗ്ലീഷ്‌ വാക്കുകളുടെ നൂറിലൊന്ന് ചൈനീസ്‌ വാക്കുകള്‍ നമുക്കില്ല. കാരണം ഭരണം ബ്രിട്ടീഷുകാരന്‍ ഭരണം കയ്യാളി അത്‌ ഇംഗ്ലീഷില്‍ നടത്തി എന്നതാണ്‌.

കേരളത്തിന്റെ തദ്ദേശീയ ഭാഷ ഏതാണെന്ന് എനിക്കറിവില്ല. ആദി ദ്രാവിഡന്റെ ഭാഷയായ സംഘത്തമിഴ്‌ പോലും എവിടെ നിന്നെങ്കിലും വന്നതായിരിക്കാം. വിവരങ്ങളില്ലാത്തതു മൂലം സംഘത്തമിഴ്‌ ആയിരുന്നു കേരളത്തിന്റെ തനത്‌ ഭാഷ എന്ന് അനുമാനിക്കാം (അതിനു മുന്നേയുള്ള കണ്ണികള്‍ അഥവാ ഉണ്ടെങ്കില്‍ തന്നെ പില്‍ക്കാലത്തെ assimilation നില്‍ അതു പ്രസക്തവുമല്ല.)

ബ്രഹ്മി കോലെഴുത്തും പിന്നെ വട്ടെഴുത്തുമായി നമ്മുടെ സംഘത്തമിഴ്‌ ഭാഷ പുരോഗമിക്കവേ ദൈവത്തിന്റെ കണ്‍സൈന്‍മന്റ്‌ ഏജെന്റ്‌ എന്ന് അവകാശപ്പെട്ട്‌ നമ്പൂരിശ്ശനും ആയുധവ്യാപാരി നായരും ബൌദ്ധധര്‍മ്മ മോക്ഷദായകര്‍ ഈഴവരും പലദിക്കില്‍ നിന്നും പലകാലത്ത്‌ എത്തി. ഈ കടന്നുകയറ്റക്കാര്‍ക്കാര്‍ക്കും സംസ്കൃതത്തിന്റെ വേരിയന്റുകളല്ലാതെ വട്ടെഴുത്തിന്റെ ഭാഷ അറിയില്ലായിരുന്നു. സംസ്കാരത്തിന്റെയും, അറിവിന്റെയും, അവകാശത്തിന്റെയും അടിച്ചേല്‍പ്പിക്കലിനൊപ്പം സംഘത്തമിഴും ബലാത്സംഗം ചെയ്യപ്പെട്ട്‌ മലയാളമെന്ന സങ്കര ശിശുവിന്റെ അമ്മയായി.

[അധിനിവേശം എന്നും ബലാത്സംഗമായിരുന്നു. ഭാഷയൂം , സംസ്കാരത്തിന്റെയും, ജീവിത രീതിയുടെയും, അവകാശങ്ങളുടേയും, തത്വശാസ്ത്രങ്ങളുടേയും, മത/ദൈവ വിശാസങ്ങളുടേയുമൊപ്പം വിസമ്മതാവസ്ഥയില്‍ വഴങ്ങി. രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്രാജ്യം- മംഗോള്‍- നിരന്തര ബലാത്സംഗത്തിലൂടെ നേടിയതാണ്‌. പതിനാറു മില്ല്യണ്‍ കൊച്ചുമക്കളുമായി ജെങ്കിസ്‌ ഖാന്‍ ലോകം കണ്ട ഏറ്റവും വലിയ ആല്‍ഫാമെയില്‍
ആയിഭവിച്ചു.]

കടന്നു കയറ്റത്തിന്റെ അനുസരിച്ച്‌ ഭാഷാമാറ്റത്തിന്റെയും തോത്‌ മാറുന്നു എന്ന് ഞാന്‍ വിശ്വസിക്കാനിഷ്ടപ്പെടുന്നു. പുത്തന്‍ മതവും, വിദ്യയും ഭരണവുമായി വന്ന ആര്യന്‍ ഹാരപ്പന്‍ ഹാരപ്പന്‍ ഭാഷയെ സംസ്കൃതവും, ഇതേ അജെന്‍ഡയുമായി പിന്നെ വന്ന അറബി/കാബൂളി അധിനിവേശകര്‍ള്‍ സംസ്കൃതത്തെ urdu/ഹിന്ദിയും, ബ്രാഹ്മണന്‍ ഗോത്രങ്ങളില്‍ നടത്തിയ അധിനിവേശം പ്രാദേശിക ഭാഷകളെ വലിയൊരു പരിധിവരെ സംസ്കൃതസമവും ആക്കിയെന്ന് ഞാന്‍ വിശ്വസിക്കുന്നു.

പിന്നീടുള്ള അധിനിവേശങ്ങള്‍ ഭാഗികമായിരുന്നു. അതില്‍ ഏറ്റവും വലിയത്‌-ബ്രിട്ടീഷ്‌ അധിനിവേശം- പോലും ഭരണാവകാശങ്ങള്‍ പിടിച്ചെടുത്ത്‌ നമ്മെ കോളനികള്‍ ആക്കിയെന്നല്ലാതെ നശിപ്പിച്ച്‌ മറ്റൊന്നാക്കാന്‍ ശ്രമിച്ചിട്ടില്ലാത്തതിനാല്‍ ഇംഗ്ലീഷിന്‌ മറ്റൊരു ഉറുദുവോ സംസ്കൃതമോ ആകാന്‍ കഴിഞ്ഞില്ല.

സ്വാംശീകരണമെന്നും നടന്നിരുന്നു. ഒരു പ്രത്യയശാസ്ത്രം മാറുമ്പോള്‍ കമ്യൂണിസ്റ്റിനേയും ഒരു പ്രതിഷേധമുറ മാറുമ്പോള്‍ അത്‌ ഇങ്ക്വിലാബിനെയും, ഒരു അധികാരി മാറുമ്പോള്‍ മദാമ്മയേയും കാര്‍ഷിക രീതി മാറുമ്പോള്‍ കൊപ്രയും മലയാളത്തിനു ലഭിച്ചു. സാങ്കേതികമായ വാക്കുകള്‍ മലയാളിക്കെനും ആധുനിക ജീവിതം ആദ്യം കാട്ടിത്തന്ന സായിപ്പിന്‍ന്റേതാണ്‌, മൊബൈലും കാറും കമ്പ്യൂട്ടറും കാല്‍ക്കുലേറ്ററുമെല്ലാം.

(താഴെക്കാണുന്ന കമന്റുമായി ബന്ധപ്പെട്ട ചിത്രം പിന്നീട്‌ കൂട്ടിച്ചേര്‍ക്കപ്പെട്ടത്‌)

ഇന്ത്യന്‍ ഭാഷാലിപികളുടെ ഉല്‍പ്പത്തി
(ഓര്‍മ്മയില്‍ നിന്നും വരക്കുന്നത്‌;‌ പിശകുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ ദയവായി ക്ഷമിക്കുക)

Photobucket - Video and Image Hosting

Wednesday, June 14, 2006

എയര്‍ബസ്സ്‌ 380 എന്ന പറക്കും ഭീമന്‍.

പ്രബേഷിന്റെ തകര്‍പ്പന്‍ ലേഖനത്തിന്റെ അനുബന്ധമാണിത്‌ (നമ്മുടെ മലയാളം വാരികകളില്‍ അത്തരത്തിലുള്ള കാണാറില്ല(. കാര്യവിവരമുള്ള ഇത്തരം ലേഖനങ്ങള്‍ വായിക്കാന്‍ ഇനി ബ്ലോഗ്‌ എങ്കിലും കാണുമെന്ന് പ്രതീക്ഷിക്കാം.) ഈ ഭീമന്‍ പക്ഷിയുടെ ഇപ്പോഴത്തെ എറ്റവും വലിയ കസ്റ്റമര്‍ ഞങ്ങളുടെ എമിറേറ്റ്‌സ്‌ ആണ്‌. 43 എണ്ണം ഓര്‍ഡര്‍ ചെയ്ത്‌ കാത്തിരിക്കുന്നു ഞങ്ങള്‍ (തൊട്ടടുത്ത വലിപ്പം ലുഫ്താന്‍സായുടെ 15 എണ്ണത്തിനുള്ള കരാരിന്‌. സിംഗപ്പൂര്‍ പത്തെണ്ണം വാങ്ങും) ചിത്രത്തില്‍ കാണുന്നത്‌ എമിറേറ്റ്‌സിനു വേണ്ടി ഇറങ്ങാല്‍ പോകുന്ന ഏ 380. അവന്റെ ചിറകിനടിയില്‍ പമ്മി ഇരിക്കുന്നത്‌ നമ്മുടെ കാരൊലിന്‍ ഫ്രീമാന്‍ കൊണ്ടുവന്ന കുഞ്ഞു വാറിയര്‍-ന്റെ വല്യേച്ചി, സെമിനോള്‍ എന്നാണു പേര്‍.

73 മീറ്റര്‍ മൂക്കു മുതല്‍ വാലു വരെ നീളവും 24 മീറ്റര്‍ ഉയരവും 80 മീറ്റര്‍ ചിറകു വിരിപ്പും ഉള്ള ഈ ഭീമന്‍ പക്ഷിക്ക്‌ ടേക്കോഫ്‌ സമയത്ത്‌ 560 ടണ്ണും ലാന്‍ഡിംഗ്‌ സമയത്ത്‌ 386 ടണ്ണും ഭാരമുണ്ട്‌. ഈ മുടിഞ്ഞവന്റെ ചിറക്‌ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കൈ പോലെ നീണ്ടതാകയാല്‍ മിക്ക വിമാനത്താവളങ്ങള്‍ക്കും റണ്‍വേയുടെ വീതി കൂട്ടേണ്ടി വന്നു, ഇവനു വരാന്‍. ഒറ്റ കുടിയില്‍ മൂന്നു ലക്ഷം ലിറ്റര്‍ മണ്ണെണ്ണ മോന്തും ഈ തടിയന്‍.ബോയിംഗ്‌ ജംബോയുമായി 747-400 ആയി താരതമ്യം ചെയ്താല്‍ വില ഒഴികെ എല്ലാത്തിലും ഇവന്‍ മുമ്പന്‍ ആണ്‌.

ഇവനെ ഇവിടെ കൊണ്ടുവന്ന് ഫാഷന്‍ പരേഡ്‌ നടത്തിയിരുന്നു കഴിഞ്ഞ കൊല്ലാവസാനം. പൊന്മുട്ടയിടുന്ന താറാവില്‍ ഹാജ്യാരുടെ ഭാര്യ വന്നതുപോലെ ആളുകള്‍ സകലതും മറന്ന് വാ പൊളിച്ചു നോക്കി നിന്നു. (മുടിഞ്ഞ ജെറ്റ്‌ ബ്ലാസ്റ്റ്‌ ആണപ്പാ ഇവന്റെ എഞ്ചിന്‌) ഇവന്റെ ജീ പീ 7000 എഞ്ചിന്‍ താഴെക്കാണുന്ന ജീ ഈ എഞ്ചിനെക്കാളും വലുതാണ്‌.

പരിസ്ഥിതിക്ക്‌ ഏറ്റവും വലിയ നാശം ചെയ്യുന്ന വൃത്തികളില്‍ ഒന്നാണ്‌ വ്യോമയാനം. അതിനാല്‍ ഇവന്‍ 12 ശതമാനം കുറച്ചേ പെര്‍പാസഞ്ചര്‍ ഇന്ധനം കത്തിക്കല്‍ നടത്തൂ എന്നതിനു വലിയ പ്രാധാന്യമുണ്ട്‌. ക്രൂഡോയില്‍ വില വര്‍ദ്ധനക്കനുസൃതമായ്‌ വിമാനങ്ങള്‍ ഉപയോഗിക്കുന്ന മണ്ണെണ്ണയുടേയും വിലകൂടിക്കൊണ്ടേയിരിക്കുന്നു എന്നത്‌ ഇന്ധനക്ഷമതയുടെ വാണിജ്യ പ്രാദ്ധ്യാന്യവും വര്‍ദ്ധിപ്പിക്കുന്നു.

ഏവരും കൊതിച്ചതുപോലെ രണ്ടായിരത്തിയാറ്‌ അവസാനം ഈ സുന്ദരനെ വാണിജ്യോപയോഗത്തിന്‌ ഇറക്കുവാന്‍ A380 നിര്‍മ്മാതാവ്‌ എയര്‍ബസ്‌ സൊസൈറ്റീ പാര്‍ ആക്ഷന്‍ സിമ്പ്ലിഫീ (പഴയ പേര്‍ എയര്‍ബസ്‌ ഇന്‍ഡസ്ട്രീ) എന്ന ലോകത്തെ എറ്റവും വലിയ വിമാന നിര്‍മ്മാതാവിന്‌ ( രണ്ടായിരത്തി അഞ്ചില്‍ കൂടുതല്‍ വിമാനങ്ങള്‍ വിറ്റും കൂടുതല്‍ ഓര്‍ഡര്‍ പിടിച്ചും എയര്‍ബസ്‌ എസ്‌ ഏ എസ്‌ ബോയിങ്ങിനെ മറികടന്നു ഒന്നാമനായി) കഴിയില്ല. ഏപ്രില്‍ 2007 ഇല്‍ നമുക്ക്‌ പ്രതീക്ഷിക്കാം- പെരുത്ത പഹയനെ (ക്രെഡിറ്റ്‌ വീക്കേയെന്റെ ഹാജ്യാര്‍ക്ക്‌)