Sunday, November 27, 2005

കാക്കത്തൊള്ളായിരത്തി ഒന്ന്

ഐക്യ അറബിനാടുകള്‍ മലയാളികൂട്ടങ്ങള്‍ക്ക്‌ കുപ്രസിദ്ധമാണെന്ന് ഇനി ഞാന്‍ പറഞ്ഞു നിങ്ങളറിയേണ്ട കാര്യമില്ല. (ഈ നാട്ടിലല്ലാത്തവരേ, ഞങ്ങളുടെ അസ്സോസ്സിയേറ്റല്‍ ഭയങ്കരമാണ്‌. ഒരുത്തന്‍ കൊല്ലം അസ്സോസിയേഷന്‍ ഉണ്ടാക്കും, അതു രണ്ടായി ഒരു കഷണം കൊല്ലം-ചിന്നക്കട അസ്സോസിയേഷണാകും. ഒരു മാസം കഴിയുമ്പോള്‍ കൊല്ലം-ചിന്നക്കട-സിനി വ്യൂവേഴ്സ്‌ ജനിക്കും. അതില്‍ നിന്ന് കൊ-ചി-സിവ്യു-മോഹന്‍ലാല്‍ ഫാന്‍സ്‌. കൊ-ചി-സിവി-മോഫാ- നരസിംഹം ഫാന്‍സ്‌ . മേപ്പടിയില്‍ പോ മോനേ ദിനേശാ ഫാന്‍സ്‌, അങ്ങനെ അങ്ങനെ. കാക്കത്തൊള്ളായിരം തികച്ചു)കാക്കത്തൊള്ളായിരത്തി ഒന്നായിട്ടു UAE ബ്ലോഗര്‍ ഒരിക്കല്‍ ഒത്തുകൂടണോ വേണ്ടയോ എന്ന് ഒന്നു രണ്ട്‌ രഹസ്യ സംഭാഷണങ്ങള്‍ നടക്കുകയും, തല്‍ഫലമായി, ഒരാഹ്വാനം സമ കാലില്‍ പതിക്കാന്‍ ഒരൊളിപ്പോരാളി എന്നെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്റെ ജോലി ദാ കഴിഞ്ഞു, നിങ്ങളായിട്ട്‌ എന്താണെന്നു വച്ചാല്‍ തീരുമാനിച്ചോ. സംഭവം നടക്കുകയാണെങ്കില്‍, എല്ലാവര്‍ക്കും താല്‍പ്പര്യമുണ്ടെങ്കില്‍ ആലോചിക്കുക. ഒരു ദശാബ്ദത്തെ ഓണ്‍ലൈന്‍-ഓഫ്ഫ്ലൈനാക്കല്‍ പരിചയം കൊണ്ട്‌ ഞാന്‍ പറയുന്നു..കണ്ടുമുട്ടിയാല്‍ ഓഫ്‌ലൈന്‍ ഇന്റ്ര്ഗ്രേഷന്‍ ഡിസില്ല്യൂഷന്‍ എന്ന അടുപ്പം തോന്നായ്ക വരും കണ്ടില്ലേല്‍ ഓണ്‍ലൈന്‍ ഡിസിന്‍ഹിബിഷന്‍ എന്ന അകല്‍ച്ച വരും പറഞ്ഞില്ലേല്‍ ഇച്ചാച്ചന്‍ പട്ടിയിറച്ചി തിന്നും, പറഞ്ഞാല്‍ അമ്മാമ്മ ഇടി കൊള്ളും എന്ന സ്ഥിതിവിശേഷമാണ്‌ സുഹൃത്തുക്കളേ. 6 മാസത്തിലൊരിക്കല്‍ കണ്ടുമുട്ടുന്നതിനെക്കാള്‍ മോശമാണല്ലോ ഒരിക്കലും കാണാതിരിക്കുന്നതിനെക്കാള്‍ മോശമാണല്ലോ.
കൂലം കഷായമായി ആലൊച്ചു ഒരു പൊട്ടത്തീരുമാനത്തില്‍ എത്തിച്ചേരുക..


എന്റെ പണി കഴിഞ്ഞു, ഞാന്‍ ദേ പോണേണ്‌

Monday, November 14, 2005

ഹരിഹരാത്മജം ദേവമാശ്രയേ

Image hosted by Photobucket.com
മറ്റൊരു മണ്ഡലമാസക്കാലമായി. അയ്യപ്പന്റെ നടയില്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ തിരക്കെന്നു പതിവുപോലെ പത്രവാര്‍ത്ത പ്രതീക്ഷിക്കാം.. ഈ പോകുന്നവരെല്ലാം അയ്യപ്പ സങ്കല്‍പ്പം മനസ്സിലാക്കി പോകുന്നവരാണോ ദൈവമേ എനിക്കു പ്രമോഷനാകണേ ഒപ്പം അയല്‍ക്കാരനു സസ്പെന്‍ഷനുമാകണേ എന്നു കേണു പ്രാര്‍ദ്ധിച്ച്‌ കാണിക്കയിട്ടു വരികയാണോ എന്നു ഞാനാലോചിക്കാറുണ്ട്‌..

അയ്യപ്പസങ്കല്‍പ്പം പോലെ മറ്റൊന്നില്ല. അയ്യന്‍, അപ്പന്‍ എന്ന രണ്ടു ആദിദ്രാവിഡ വാക്കുകള്‍ കൊണ്ട്‌ വൈഷ്ണവരെയും ശൈവരേയും അതൊന്നിപ്പിച്ചു. പമ്പയില്‍ ജനിച്ച്‌ പന്തളത്തു വളര്‍ന്ന് അത്‌ മനുഷ്യനിലെ ദൈവികതയെ കാണിച്ചുതന്നു.അയ്യപ്പന്റെയും വാവരുടെയും സൌഹൃൗദം നിറയുന്ന സന്നിധാനം പുതുക്കി പ്പണിഞ്ഞത്‌ പോളക്കുളം കൊച്ചുതൊമ്മന്‍ സ്വാമിയായിരുന്നു. തീര്‍ന്നില്ല, അയ്യപ്പ്ന്റെ പടനായകനും ഉറ്റ തോഴരുമെല്ലാം ഗിരിവര്‍ഗ്ഗക്കാരും.. അയ്യപ്പന്‍ സ്വീകരിച്ച ധര്‍മ്മശാസ്താവെന്ന പദവി ബുധഭിക്ഷുവിന്റേതും..അയ്യപ്പഭക്തര്‍ 41 ദിവസം ജൈനഭക്ഷണം കഴിക്കല്‍ ആചരിക്കുന്നു, ബ്രഹ്മചര്യത്തിന്റെ ത്യാഗ സങ്കല്‍പ്പം റമദാന്‍ നൊയമ്പിന്റേത്‌.

കഠിനയാത്ര കര്‍മ്മയോഗം, സമദര്‍ശനം, ഏകനാമവും "യൂണിഫോറവും" ജ്ഞാനയോഗം (അഹം ബ്രഹാസ്‌മി)ശരണം വിളിച്ചുള്ള യാത്ര ഭക്തിയോഗവും- ഹൈന്ദവതത്വശാസ്ത്രങ്ങളെയാകെ പ്രതീകവല്‍ക്കരിക്കുന്നു ശബരിമല തീര്‍ത്ഥാടകന്‍.പടികള്‍ ഗീതാകാരന്റെ ധര്‍മ്മോപദേശത്തിലെ 18 അധ്യായങ്ങളും ചവിട്ടിക്കടന്ന് ഇരുമുടിയെന്ന പുണ്യപാപച്ചുമടുകളില്‍ നിന്ന് സാമഗ്രികല്‍ ഓരോന്നായി ഉപേക്ഷിച്ചുള്ള യാത്രക്കു തുല്യമായി മറ്റൊരു ഹൈന്ദവ തീര്‍ത്ഥാടനവുമുണ്ടാവില്ല.അയ്യപ്പ ഭക്തര്‍ പാടുന്ന പാട്ടുകളും സൌന്ദര്യലഹരിയുടേതുപോലത്തെ ജാടകളില്ലാതെയും വൃത്തവ്യാകരണങ്ങളുടെ നൂലാമാലക്കു പുല്ലുവിലകൊടുത്തിട്ടും "ഭൂമിപ്രപഞ്ചനേ കണ്‍കണ്ട ബ്രഹ്മമേ" എന്നൊക്കെയാകുന്നു പലപ്പോഴും..

കലിയുഗവരദന്റെ കോടിക്കണക്കിനു കലിയുഗഭക്തര്‍ ഇന്നു തൊട്ട്‌ ചില്ലിക്കാശുകള്‍ കൈക്കൂലിയായി വഞ്ച്ചിയിലെറിഞ്ഞു നടക്കു ചുട്ടും കിടന്നുരുണ്ട്‌ കരഞ്ഞും പ്രാര്‍ത്ഥന തുടങ്ങും ഇന്നു മുതല്‍...എനിക്കു പ്രമോഷന്‍, എന്റെ മോന്‌ ജോലി, മോള്‍ക്ക്‌ അഡ്മിഷന്‍, അയല്‍ക്കാരന്‌ കാലന്‍പാമ്പിന്റെ കടി.. സ്വാമി ശരണം..(ചിത്രം ഞാനെടുത്തതല്ല)

Tuesday, November 01, 2005

പ്രൊഫസ്സർ എം കൃഷ്ണൻ നായർ

മലയാളം വാരിക കിട്ടിയാൽ സാധാരണ വാരഫലം കൃഷ്ണൻ നായരുടെ കോളം മുതൽ ആണ്‌ വായിക്കുക പതിവ്‌. ഇപ്പോ കുറച്ചുകാലമായി ആ കോളം കാണാറില്ല. അദ്ദേഹം കിടപ്പിലാണത്രെ.
ഈ അടുത്തകാലത്തായി അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്ക്‌ അനവധി എതിരഭിപ്രായങ്ങൾ വായിച്ചു.
ശ്രീ കൃഷ്ണൻ നായരുടെ അഭിപ്രായങ്ങളോട്‌ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. ഒരു കാര്യം തീർച്ചയാണ്‌ അദ്ദേഹത്തിന്റെ ഭാഷയുടെ മൂർച്ച ഇപ്പോൾ ഒരുത്തർക്കും കാണത്തതാണ്‌. ഒരുത്തനെ കളിയാക്കിയാൽ സാമന്യം നല്ല തൊലിക്കട്ടിയില്ലെങ്കിൽ തന്റെ "ഹോംവർക്ക്‌" നേരാംവണ്ണം ചെയ്യാതെ ഒരാളും എഴുതുകയില്ല. എന്റെ ഒരു സുഹൃത്തായ ശ്രീ ജോസഫ്‌ അതിരുങ്കലിന്റെ കാര്യം തന്നെ എടുക്കാം. "ബിവേർ ഓഫ്‌ ജോസഫ്‌ അതിരുങ്കൽ" എന്ന ബോർഡ്‌ വെയ്ക്കണം എന്നാണദ്ദേഹം എഴുതിയത്‌. ഹോംവർക്ക്‌ ചെയ്യാത്ത ഒരു കുട്ടിയെ കഠിനമായി ഒരധ്യാപകൻ ശിക്ഷിക്കുന്നതുപോലെ തന്നെ ആണ്‌ ഈ കമന്റ്‌ കണക്കാകേണ്ടത്‌.
ഒരു ചാക്യാരുടെ ശൈലിയാണദ്ദേഹത്തിന്‌. എന്നിരുന്നാലും കുറച്ച്‌ "തെക്കൻ സ്നേഹം" അധികമില്ലേ എന്ന്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌.
എഴുത്തിൽ ഈ കഠിനമായ ഭാഷ ഉപയോഗിക്കുമെങ്കിലും, പ്രസാധകരംഗത്തെ ചില അടുത്ത സുഹൃത്തുക്കൾ പറയുന്നത്‌ വ്യക്തിപരമായി അദ്ദേഹം ഒരു പഞ്ചപാവമായ സാധാരണ മനുഷ്യൻ ആണെന്നാണ്‌. ആദ്യമായി അവർ അദ്ദേഹത്തിന്റെ വീട്ടിൽ പോയപ്പോൾ ഉണ്ടായ അനുഭവങ്ങൾ വേറെ ചില നമ്മുടെ എഴുത്തുകാരുമായി ഒരു തരത്തിലും താരതമ്യം ചെയ്യാൻ വയ്യാത്തതാണത്രെ. അത്രയും സിമ്പിൾ ആയ മനുഷ്യൻ ആണെന്നാണ്‌ അവരുടെ അനുഭവിവരണത്തിലൂടെ ഞാൻ മനസ്സിലാക്കിയത്‌.
ഏതുതരത്തിലായാലും മലയാളത്തിൽ ഒരു പുതിയ ശൈലിയിലുള്ള എഴുത്ത്‌ അദ്ദേഹം ഉണ്ടാക്കിയെന്ന്‌ പറയാതെ തരമില്ല. അതിനാൽ തന്നെ ബഹുമാന്യനും ആണദ്ദേഹം.
ദീർഘായുഷ്മാൻ ഭവഃ എന്നൊക്കെ പറയുന്നതിൽ അർഥമുണ്ടോ എന്ന നമ്പൂരി ശങ്കയാൽ അങ്ങനെ പറയുന്നതിലും നല്ലത്‌, അദ്ദേഹം കാണിച്ചുതന്ന പാതയിൽ വണ്ടിയോടിക്കാൻ ഇനിയാരുണ്ട്‌ എന്ന്‌ ചോിക്കുകയാണ്‌.
ആരായലും അവർ പുതിയവഴികൾ വെട്ടിത്തെളിക്കട്ടെ. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്‌......