Wednesday, April 05, 2006

നിരുപാധികം

എതോ കമന്റില്‍ പെരിങ്ങോടന്‍ അണ്‍ കണ്‍ഡീഷണല്‍ പ്രണയത്തെക്കുറിച്ചു എഴുതാനുദ്ദേശിക്കുന്നെന്നു പറയുന്നു. എനിക്കും ഒന്നെഴുതാന്‍ തോന്നുന്നു.

നിരുപാധികമായ പ്രണയം? ഓക്സിമോറോണ്‍ കടന്നുകൂടിയല്ലോ. നിരുപാധികമായ സ്നേഹം എന്നാക്കിയാല്‍ മിക്ക ഉപാധികളും ഒഴിഞ്ഞു കഴിഞ്ഞു. ഉഡുരാജ മുഖിയാവണമെന്നത്‌, ലതെഴുതി പുസ്തകത്തിലിട്ടു കൊടുക്കാനോ എസ്‌ എം എസ്‌ അയക്കാനോ മാത്രമെങ്കിലും വിദ്യാഭ്യാസം വേണമെന്നത്‌, ജാതി മതം വംശം കുലം നിറം പ്രായം, ഹോമോ സേപ്പിയന്‍ ആണോ മരം ചാടിയാണോ, ജീവിച്ചിരിക്കുന്ന ഉരുപ്പടിയാണോ അതൊ മീസാന്‍ കല്ലിന്റെ അടിയില്‍ ആയോ.. ഇത്യാദി ഉപാധികളെല്ലാം ആ ഒറ്റ വേഡ്‌ സബ്സ്റ്റിറ്റ്യൂഷനാല്‍ പരിഹരിക്കാം. സ്നേഹം:- പകരമായി സ്നേഹം പോലും ഇച്ഛിക്കാത്ത സ്നേഹം. ചുമ്മാ സ്നേഹം. അതിനങ്ങനെ വകതിരിവൊന്നുമില്ല പ്രേമമെന്നോ കാമമെന്നോ ഭ്രാന്തെന്നോ സൂഫീലിയായെന്നോ പിഗ്മാലിയോണിസമെന്നോ നെക്രോമാനിയായെന്നോ എന്നോ .. ഇതൊക്കെ പ്രണയത്തിന്റെ മാത്രം വൈകൃതങ്ങള്‍..

എറണാകുളത്ത്‌ ജോലി ചെയ്യുന്ന ദിവസങ്ങളിലൊന്നില്‍ ഒരവധി ദിവസം ഓഫീസ്‌ ചാവി വാങ്ങാന്‍ എന്റെ മേലധികാരിയുടെ മറൈന്‍ ഡ്രൈവിലെ ബംഗളാവില്‍ പോയി. മൂപ്പരുടെ ഭാര്യ അസ്സലായി പാടും. അവരു ചലിയേ കുഞ്ജനെമോ എന്നൊക്കെ കീച്ചുമ്പോ പെരിക്കാര്‍ഡിയല്‍ ഇഫ്ലമേഷന്‍ വന്നപോലെ ഹൃദയം നിറഞ്ഞുപോകും.. ചുമ്മാ ഇരിക്കാണ്ടൊരു പാട്ടു പാടെന്നു വെറുതേ പറഞ്ഞതാ.. അവരു പാടി. ഞാനിരുന്നു കേട്ടു. പാട്ടു പകുതി ആയപ്പോ കര്‍ട്ടനിടയില്‍ ഒരു ജോടി നീലക്കണ്ണും അതിനെ മൂടുന്ന സ്വര്‍ണ്ണമുടിച്ചുരുളും. ഞാന്‍ അവളെ നോക്കി, അവളെന്നേയും. എനിക്കവളോട്‌ സ്നേഹം തോന്നി, അവള്‍ക്കെന്നോടും.

ആന്റി പാടിത്തീര്‍ന്നപ്പോള്‍ ഞാന്‍ അവരോട്‌ അവളെക്കുറിച്ച്‌ ചോദിച്ചു. അമ്മാളു എന്നാണവളുടെ പേര്‍. ആരോടും അടുക്കുന്ന പ്രകൃതമല്ല പോലും. പക്ഷേ ഞാനൊന്നു കൈ കാട്ടി വിളിച്ചതേയുള്ളു അവളോടിവന്നു എന്റെ മടിയില്‍ കയറിയിരുന്നു. അവള്‍ക്കെന്നെ അങ്ങു പിടിച്ചു, എന്താന്നറിയില്ല.

അമ്മാളു തിബത്തന്‍ ടെറിയര്‍വംശജയായൊരു കൃശഗാത്രിയാണ്‌. അതുകൊണ്ട്‌ തന്നെ ശുനകലക്ഷണമായി ഞാന്‍ കാണുന്നതൊന്നുമില്ലെന്നു മാത്രമല്ല എനിക്ക്‌ അസഹ്യമായ പോകറ്റ്‌ ബ്രീഡ്‌ കൊഞ്ചല്‍ ഉണ്ടു താനും. പക്ഷേ എനുക്കും അവളെ അങ്ങു പിടിച്ചു. കാരണമൊന്നുമില്ല.

ഞാന്‍ പോകുമ്പോള്‍ അവള്‍ പടി വരെ വന്നു. ബൈക്കിന്റെ ശബ്ദം പേടിയായിട്ടും അവള്‍ എന്റെ കൂടെ ഗേറ്റ്‌ വരെ ഓടി. ഞാന്‍ പോകുമ്പോള്‍ മോങ്ങി.

വൈകുന്നേരം ഞാന്‍ തിരിച്ചു മറൈന്‍ ഡ്രവിലൂടെ വന്നു. ഗേറ്റില്‍ നിറുത്താന്‍ തോന്നിയില്ല. ചുമ്മാ ഒരു രണ്ടു റൌണ്ട്‌ ചുറ്റിയപ്പോഴേക്ക്‌ അമ്മാളു പരശ്ശതം ഇരുചക്രവാഹനങ്ങളുടെ സന്നിപാതേ നിപഞ്ജമാമെന്‍ ശകടത്തിന്‍ ശബ്ദം തിരിച്ചറിഞ്ഞ്‌ ഓടി പടിക്കലെത്തി. ഞാന്‍ കൈ വീശി കടന്നു പോയി. നിറുത്തിയാല്‍ മോശമാണ്‌. ഒരു സ്ത്രീ മാത്രമുള്ള വീടിന്നു മുന്നില്‍..

അടുത്ത ദിവസം രാവിലെ ഉണര്‍ന്നത്‌ ആരോ മിഴിച്ചു നോക്കുന്നെന്ന ഒരു തോന്നലോടെയാണ്‌. കണ്ണു തുറന്നപ്പോള്‍ അമ്മാളുവുണ്ട്‌ എന്റെ കട്ടിലില്‍ കയറി നില്‍പ്പുണ്ട്‌. മൂന്നു കിലോമീറ്റര്‍ ഇപ്പുറത്തു താമസിക്കുന്ന എന്റെ വീട്‌ അവള്‍ എങ്ങനെ കണ്ടെത്തിയെന്നതിനെക്കാല്‍ ഇത്രയും ദൂരം അല്‍പ്പപ്രാണിയായ ഇവള്‍ ഒരു തെരുവുപട്ടിയും കടിച്ചു കീറാതെ ഇവളെങ്ങനെ എത്തി എന്നായിരുന്നു എന്റെയത്ഭുതം. അവളുടെ പേര്‍ഷ്യന്‍ കാര്‍പറ്റ്‌ പോലത്തെ മുടി നിറഞ്ഞ മൂക്കെന്റെ വീടിന്റെ ഗ്രില്ലില്‍ കൂടി ഞെരുങ്ങി കയറിയതിനാല്‍ മുറിഞ്ഞ്‌ ചോരയിറ്റുന്നുണ്ടായിരുന്നു. ഞാന്‍ ഉണരാതിരിക്കാന്‍ എന്റെ മുഖത്തേക്കു ശ്വാസം വിടാതെ അവള്‍ ശ്വാസം അടക്കി പിടിച്ചിരിക്കുകയായിരുന്നു. ഞാന്‍ കണ്ണു തുറന്നപ്പോള്‍ അവള്‍ സന്തോഷം സഹിക്കവയ്യാതെ നിലത്തു കിടന്നുരുണ്ടു.

കുറേ നേരം അവളോടൊപ്പമിരുന്നിട്ട്‌ ഞാന്‍ വീട്ടില്‍ കൊണ്ടാക്കി. വൈകുന്നേരം അവളെ നടത്തിക്കാന്‍ പെര്‍മിഷനും എടുത്തു. വീണ്ടും ചാടിപ്പുറപ്പെടാതിരിക്കാന്‍ രാത്രി അവളെ കൂട്ടിലിടാന്‍ നിര്‍ദ്ദേശവും കൊടുത്തു.

ഞാന്‍ എറണാകുളത്തു നിന്നും പോരുമ്പോള്‍ അവളെ കാണരുതെന്ന് കര്‍ശനമായും തീരുമാനിച്ചിരുന്നു. മിക്കവാരും നായകള്‍ക്ക്‌ മനസ്സു വായിക്കാന്‍ കഴിയും. ഞാന്‍ പോകുകയാണെന്നറിഞ്ഞാല്‍ അവള്‍ ചങ്കു പൊട്ടി ചത്തു പോകും.

ഒരിക്കലും അമ്മാളു മരിച്ചു പോയെന്ന് എന്നോട്‌ പറയരുതെന്ന് ആന്റിയോട്‌ ചട്ടവും കെട്ടി ഞാന്‍. എന്നാലും എനിക്കറിയാം അവളിപ്പോള്‍ പോയിട്ടുണ്ടാവും. തിബത്തര്‍ ടെറിയറുകള്‍ 10-12 വര്‍ഷമൊക്കേയേ ജീവിക്കൂ.

അമ്മാളുവിനു എന്നോട്‌ സ്നേഹമായിരുന്നു. അതിനു പ്രത്യേകിച്ച്‌ ഒരുപാധിയും ഇല്ല, ഞാന്‍ തിരിച്ചവളെ സ്നേഹിക്കണമെന്നു പോലും. അവള്‍ എന്നെ കല്യാണം കഴിക്കാനോ കൂടെ താമസിക്കാനോ ആഗ്രഹിച്ചല്ല സ്നേഹിച്ചത്‌.എനിക്കു ഇന്‍ഷുറന്‍സ്‌ പോളിസി വില്‍ക്കാനോ എന്നോട്‌ കടം വാങ്ങാനോ അവള്‍ക്കൊരു ജോലി തരപ്പെടുത്താനോ വേന്റിയല്ല അവള്‍ എന്നോറ്റ്‌ സ്നേഹമായി കൂടിയത്‌. അവള്‍ക്ക്‌ ഞാന്‍ ഒരു നേരം ഭക്ഷണം പോലും വാങ്ങിക്കൊടുത്തിട്ടില്ല. ഒരുദ്ദേശവും അവളുടെ സ്നേഹത്തിനില്ലായിരുന്നു. ഒരുപാധിയും. പിരിയരുതെന്നു പോലും.

Thursday, March 23, 2006

കൂട്ടായ്മ ബ്ലോഗുകളില്‍

കല്ലേച്ചിയുടെ ലേഖനത്തില്‍ പരാമര്‍ശിച്ച സാമൂഹികമായ പ്രശ്നങ്ങളോടുള്ള നമ്മുടെ സ്ത്രീയുടേയും പുരുഷന്റേയും വ്യത്യസ്തതമായ സമീപനങ്ങളെ അനുഭവജ്ഞാനം കൊണ്ടു ബന്ധിപ്പിച്ചതിനോടു യോജിക്കുമ്പോഴും അതിനുമപ്പുറം ഇതിന്റെ കാര്യകാരണങ്ങളിലേക്കു കടക്കുമ്പോള്‍ ഇവിടെ കാണാന്‍ കഴിയുക സാമൂഹിക ചുറ്റുപാടുകള്‍ മാത്രമാണെന്നാണെനിക്കു തോന്നിയിട്ടുള്ളത്. അനുഭവഗുരുവിന്റെ കടാക്ഷം പുരുഷനുമാത്രം തീറെഴുതിക്കൊടുത്തതൊന്നുമല്ലല്ലൊ. മാറിവരുന്ന ചുട്ടുപാടുകളില്‍ ഈ അന്തരം കുറയുമെന്നു് പ്രതീക്ഷിക്കാമെങ്കിലും ഈ ചുറ്റുപാടുകളെ അതിജീവിക്കുക എളുപ്പമുള്ള കാര്യവുമല്ല. വായനയിലൂടെയും കൂട്ടായ്മയിലൂടെയും നേരിട്ടുള്ള അനുഭവങ്ങളില്‍നിന്നും ആര്‍ജിക്കുന്ന ബോധം പ്രവൃത്തിയില്‍ സാക്ഷാത്കരമാകുമ്പോഴാണീവഴിക്കൊരു മുന്നേറ്റം സാധ്യമാവുക.

കൂട്ടായ്മ
കൂട്ടായ്മയെപ്പറ്റി ഈയിടെ എം മുകുന്ദന്റെ വീക്ഷണം കുറച്ചുനാള്‍ മുന്‍പു ദേശാഭിമാനിയില്‍ വായിച്ചു.ആരോഗ്യത്തെപ്പറ്റി ബോധവാന്മാരായ ചെറുപ്പക്കാര്‍ പുകവലി ഉപേക്ഷിച്ചതുപോലെ വലിയ ചിന്തകളേയും ഉപേക്ഷിച്ചു തുടങ്ങിയിരിക്കുന്നുവെന്നു്. മുകുന്ദന്‍ ഉദ്ദേശിച്ച ഉയര്‍ന്ന ചിന്തകളില്‍ കമ്മ്യൂണിസവും പെടും. കായല്‍ തീരങ്ങളിലും ആലിന്‍ചുവട്ടിലും കൂടിയിരുന്നു
കഥയും കവിതയും രാഷ്ട്രീയവും സാമൂഹികപ്രശ്നങ്ങളും ചര്‍ച്ചചെയ്യുകയും ഒപ്പം പ്രവൃര്‍ത്തനോന്മുഖരാവുകയും ചെയ്തിരുന്നതു് ഒരുപക്ഷെ ആ കൂട്ടായ്മയുടെ സ്വാഭാവിക പരിണാമം മാത്രമായിരിക്കാം. ഈ കൂട്ടാ‍യ്മയെങ്ങനെ നഷ്ടമായെന്നതിലേക്കു കടക്കുന്നില്ല.
അതു മറ്റൊരവസരത്തിലേക്കു മാറ്റിവയ്ക്കാം. സായംസന്ധ്യകളില്‍ ഒത്തുചെരുന്നവേളകളില്‍ പലപ്പോഴും ഈ കൂട്ടായ്മയില്‍ വനിതകളുടെ അസാന്നിദ്ധ്യം ഒരു ശ്യൂന്യത സൃഷ്ടിച്ചിരുന്നുവെന്നു ചിലര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടാവണം. സ്ത്രീകള്‍ പുകവലിക്കാത്തതുകൊണ്ടൊന്നുമായിരുന്നില്ലല്ലോ ഇതു്, മറിച്ച് അതിനു സാമൂഹികമായ പല വിലങ്ങുകളും ഉണ്ടായിരുന്നതിലാണല്ലൊ.

ബ്ലോഗിങും കൂട്ടായ്മയും
ഒരിയ്ക്കലെങ്കിലും ഈ കൂട്ടായ്മയുടെ സുഖം അനുഭവിച്ചവര്‍ക്കെങ്കിലും കൂട്ടായ്മയുടെ പുത്തന്‍ മാനങ്ങള്‍ ഇവിടെ ബ്ലോഗുകളില്‍ രചിക്കപ്പെടുന്നതിനു സാക്ഷ്യം വഹിക്കുമ്പോള്‍ നഷ്ടമായെന്നു കരുതിയ ആ പഴയ കൂട്ടായ്മ വീണ്ടുകിട്ടിയ അനുഭവം പകര്‍ന്നിട്ടുണ്ടാവണം. ബ്ലോഗിലെ കൂട്ടായ്മക്കതിന്റേതായ കുറവുകള്‍ ഉണ്ടെങ്കിലും ഇവിടെ കാണുന്ന പ്രത്യേകതകളില്‍ എടുത്തു
പറയത്തക്കതായ ഒന്നു് സ്ത്രീ സാന്നിദ്ധ്യമാണു്. ഇവിടെയാണു ബ്ലോഗുകളിലെ കൂട്ടായ്മയ്ക്കു പ്രസക്തിയേറുന്നതു്. പേരുകള്‍ എടുത്തു പറയാതെതന്നെ വനിതകളുടെ ഒരു നല്ല സാന്നിദ്ധ്യം ഇവിടെ ചൂണ്ടിക്കാണിക്കാനാകും.
സോറ പറയുകയും, അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നതിനോടൊപ്പം സാമൂഹിക പ്രശ്നങ്ങളും (ഇതു വേണ്ടത്ര കാര്യമായിട്ടുണ്ടായിട്ടില്ലെന്നു സമ്മതിക്കുന്നു) ഇവിടെ ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ ഈ കൂട്ടായ്മയ്ക്കു പുതിയ മാനങ്ങള്‍ കൈവരുന്നു. ഇവിടെ ബ്ലോഗുകളില്‍ ആവിഷ്കരിക്കപ്പെടുന്നത് കൂട്ടായ്മമാത്രമല്ല, സ്വാതന്ത്ര്യം അതിന്റെ എല്ലാ അര്‍ത്ഥത്തിലും അണിനിരക്കുകയാണു്. വിവേചനത്തിന്റെ സ്വഭാവം ഒരിക്കലും ബ്ലോഗുകളില്‍ കടന്നു വരുവാനിടയില്ലായെന്നു തീര്‍ത്തും പറയുവാന്‍ കഴിയും.

ജനറേഷന്‍ ഗ്യാപ്പ്
ബ്ലോഗുകളുടെ അനന്തസാധ്യതകളിലൊന്നീ വനിതകളുടെ പങ്കാളിത്തമാണെങ്കില്‍ മറ്റൊന്ന് ജനറേഷന്‍ ഗ്യാപ്പെന്ന ദുര്‍ഭൂതത്തെ കുപ്പിയിലടച്ചുപൂട്ടാന്‍ സാധിച്ചുവെന്നതാണു്. ഞാന്‍കൂടി പങ്കാളിയായിരുന്ന കൂട്ടായ്മകളില്‍ ജനറേഷന്‍ ഗ്യാപ്പോരു പ്രശ്നമായിരുന്നില്ലെങ്കിലും പൊതുവായിപ്പറഞ്ഞാല്‍ അങ്ങനെയായിരുന്നില്ലെന്നാണു് മനസ്സിലാക്കുന്നത്. പക്ഷെ ഇവിടെ
വരുമ്പോള്‍ ബ്ലോഗുകളില്‍ ജനറേഷന്‍ ഗ്യാപ്പിനു പ്രത്യേകിച്ചൊരു സ്ഥാനവും ഇല്ലെന്നാണു മനസ്സിലാക്കുന്നത്.

മറ്റൊന്നു് വായന!. വായനയിലേക്കൊരു തിരിച്ചുവരവിനു ചിലര്‍ക്കെങ്കിലും ബ്ലോഗൊരു നിമിത്തമായി വന്നിട്ടുണ്ടാവണം.
ബ്ലോഗിംങ്ങിന്റെ മറ്റു പല ക്രീയാത്മക വശങ്ങളെപ്പറ്റിയും പോരായ്മകളെപ്പറ്റിയും (കൂട്ടായ്മയുടെ തന്നെയും) മറ്റൊരവസരത്തിലാവാം.

ആശംസകളോടെ!

Sunday, March 19, 2006

പിതൃദര്‍ശനം.

ഒരുപാടു ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയങ്ങള്‍ പോലും ഇന്‍ജെന്യുവിറ്റ്യോടെ "ഒന്നേന്നടിച്ചു തുടങ്ങാന്‍"ഉള്ള കല്ലേച്ചി യുടെ അസാധാരാണമായ കഴിവ്‌ ഞാന്‍ നേരത്തേ തന്നെ ശ്രദ്ധിച്ചിരുന്നതാണ്‌. നല്ലൊരു ശതമാനം ഗള്‍ഫ്‌ പ്രവാസിയും, 11 മാസം അവിവാഹിതനും 1 മാസം കുടുംബസ്ഥനുമായാണ്‌ ജീവിതത്തിന്റെ നല്ലൊരു ഭാഗവും നയിക്കുന്നതെന്നതിന്റെ സമൂഹ്യ വശങ്ങളെക്കുറിച്ച്‌ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും നാട്ടില്‍ വളരുന്ന "ഗള്‍ഫുകുട്ടി"യെക്കുറിച്ച്‌ ആരും ഇതുവരെ ഉറക്കെയൊന്നു ചിന്തിക്കുന്നതു കേള്‍ക്കാനായിട്ടില്ല.


സിംഗിള്‍ പേരന്റ്‌ഹുഡ്‌ (മിക്കവാറും ഇതിനു അപ്പനില്ലാതെ വളരല്‍ എന്നു തന്നെ അര്‍ത്ഥം) പാശ്ചാത്യര്‍ക്ക്‌ സാമൂഹ്യമായ പ്രശ്നങ്ങളില്‍ നിന്നുരുത്തിരിയുന്നതാണെങ്കില്‍ തെക്കേ ഏഷ്യക്കാര്‍ക്കത്‌ സാമ്പത്തികമായപരാധീനതയാലെ ഗൃഹനായകന്‍ വന്‍ നഗരങ്ങളിലേക്ക്‌ ഒറ്റക്കു ജോലി തിരക്കിപ്പോകേണ്ടിവരുന്നതിനാല്‍ സംജാതമാകുന്നതുമാണ്‌. കുറഞ്ഞപക്ഷം തെക്കേയിന്ത്യയിലെങ്കിലും. ഇതൊരു പുതിയ പ്രശ്നമല്ലെന്നാണ്‌ എന്റെ വിശ്വാസം .സംഘത്തമിഴ്‌ കവിതകളില്‍‍ കുറിഞ്ഞി, പാലൈ മുതലായ ചിട്ടകളിലെ വിപ്രലംഭം മിക്കതും തൊഴില്‍ തേടി നഗരത്തിലും കടല്‍ കടന്നും പോയ നായകനും അവനെ കാത്തിരിക്കുന്ന നായികയും അനുഭവിക്കുന്ന വിരഹമായിട്ടാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌ (രാക്ഷസ്സനും യക്ഷനും ആശ്ചര്യകിണുങ്ങാമണിയുമൊക്കെയുള്ള രാജകീയ വിരഹത്തെക്കാള്‍ എന്റെ ഹൃദയമുരുക്കാന്‍ ഈ കൊച്ചു പാലൈവനങ്ങള്‍ക്ക്‌ കഴിയാറുമുണ്ട്‌- എതോ കാലത്തെ യക്ഷന്‍ പിരിച്ച യോദ്ധാവിനെക്കാള്‍ എനിക്കു താദാദ്മ്യം പ്രാപിക്കാനെളുപ്പം നഗരത്തില്‍ കോട്ട കെട്ടിനു വേല ചെയ്ത്‌ കൂലി വാങ്ങി കുഞ്ഞിനു തള വാങ്ങാമെന്നു മോഹിച്ച്‌ യാത്ര പുറപ്പെടുന്ന ദരിദ്രദ്രാവിഡനോടല്ലേ)

തന്തയില്ലായ്മയെ പക്ഷേ ഞാന്‍ തന്തയെന്നതിന്റെ വിശാലമായ അര്‍ത്ഥത്തില്‍ (പഞ്ചപിതാക്കന്മാരെന്നാല്‍ സൃഷ്ടിച്ചവന്‍, വളര്‍ത്തിയവന്‍, വിദ്യ പറഞ്ഞു കൊടുത്തവന്‍, ഭയപ്പാടില്‍ നിന്നു രക്ഷിക്കുന്നവന്‍, സ്നേഹം കൊണ്ട്‌ മകനെപ്പോലെ കാണുന്ന മുതിര്‍ന്നവന്‍ എന്നിവരത്രേ)കാണാനിഷ്ടപ്പെടുന്നു. "തന്തയില്ലാത്തവന്‍" എന്നു പറയുന്നതിനു സ്വയംഭൂവായവനെന്നര്‍ത്ഥം വരില്ലല്ലോ, അരക്ഷിതനായവന്‍, വിദ്യയഭ്യസിക്കാത്തവന്‍ ആരാലും സ്നേഹിക്കപ്പെടാതെ സമൂഹത്തിലൊറ്റപ്പെട്ടവന്‍ എന്നൊക്കെയല്ലേ അതിനര്ത്ഥം വരൂ. പഞ്ചപിതൃത്വവും ജൈവപിതാവിലൊതുങ്ങുന്ന ആധുനികലോകത്ത്‌ തന്തയില്ലായ്മ എളുപ്പം സംഭവിക്കുന്നുവെന്നു പറയാം.

കുട്ടി ജനിക്കുന്നത്‌ മാതാവിന്റെയൊരു ഭാഗമായിട്ടാണെന്നതിനാല്‍ മാതൃത്വത്തെ പ്രത്യേകിച്ചനുഭവിച്ചറിയേണ്ടതില്ല. എന്നാല്‍ പിതാവിനെ അവനു കണ്ടെത്തേണ്ടതായിട്ടു വരുമെന്ന കല്ലേച്ചിയുടെ നിരീക്ഷണം 100 ശതമാനം ശരിവയ്ക്കുന്നു എങ്കിലും ശാരീരികമായി വീട്ടിലില്ലാതിരിക്കുന്ന പിതാവിനെക്കാള്‍ കുട്ടിക്കു ദോഷം ചെയ്യും മാനസികമായി വീട്ടിലില്ലാതെ ഇരിക്കുന്ന അച്ഛനമ്മമാരാല്‍ വളര്‍ത്തപ്പെടുന്നത് എന്നെനിക്കു തോന്നാറുണ്ട്. അതിനെക്കാള്‍ ദയനീയമല്ലേ അനുകരിക്കാന്‍ മാത്രം ആകര്‍ഷകമായി യാതൊന്നുമില്ലാത്ത ഒരു പിതാവുണ്ടായിരിക്കുന്നത്?

എന്നും ഞാന്‍ അമ്മയുടെ ഭാഗമായിരിക്കുന്നെന്നതിനാല്‍ അമ്മയോടടുക്കാനോ അമ്മയില്‍ നിന്നകലാനോ കഴിയില്ല- ഞാന്‍ അമ്മ തന്നെ. എന്റെ പതിനാലു വയസ്സില്‍ അച്ഛന്‌ ഇഹലോകജീവിതം മതിയാക്കേണ്ടി വന്നു. പക്ഷേ അച്ഛനെ ഞാന്‍ പിരിഞ്ഞെന്നു തോന്നിയിട്ടില്ല. ഭയപ്പാടില്‍ എനിക്കു പിടിക്കാവുന്ന ഒരു വിരല്‍ത്തുമ്പായി, അഗമ്യവീഥികളെയൊഴിവാക്കുന്ന ചൂണ്ടുപലകയായി, അനാശ്യാസ്യതയൊഴിവാക്കാനുതകുന്ന സദാചാരാവലിയായി, പ്രതിസന്ധികളിലുണരുന്ന അതീന്ദ്രിയബോധശോഭയായി, എനിക്കുനേരേയുയര്‍ന്ന പാതകശ്രമങ്ങളെ പൊറുക്കാനുള്ള മനശ്ശക്തിദാതാവായി, ഞാന്‍ സ്വയം കൽപ്പിക്കുന്ന വിലയെ നിരന്തരമുയര്‍ത്തുന്ന ആത്മബോധത്തിന്റെ നിത്യസ്രോതസ്സായി അച്ഛനെയോര്‍മ്മകള്‍ എന്നും എന്നോടൊപ്പം സഞ്ചരിക്കുന്നു. അച്ഛനില്‍ നിന്നും ഈശ്വരനിലേക്കുള്ള ദൂരം എനിക്കു വളരെ ചെറുതായതിനാല്‍ അച്ഛന്റെ ദേഹവിയോയം ഒരു വേര്‍പാടായി തോന്നിയിട്ടുമില്ല- ഈശ്വര സാന്നിധ്യവും ഞാന്‍ കൈകൊണ്ട് തൊട്ടല്ലല്ലോ അറിഞ്ഞത്‌.

Monday, March 13, 2006

മഹാകാവ്യരചനാമഹാമഹം

കൊടികെട്ടിയ ഫോട്ടോഗ്രാഫര്‍മാരെക്കൊണ്ട് മലയാളം ബ്ലോഗ് നിറഞ്ഞിരിക്കുന്ന കാലമല്ലേ കാലന്മാരേ? നമുക്ക് ഒരു ചിത്രമഹാകാവ്യം തീര്‍ത്താലോ? ഒരു മഹാകാവ്യമാകാന്‍ മിനിമം വേണ്ടുന്ന വര്‍ണ്ണനകളിൽപ്പെടുന്ന ചിത്രങ്ങളുണ്ടെങ്കില്‍ അയച്ചുതരുമോ ?

ഒരു മഹാകാവ്യമാകാന്‍ ‍ എറ്റവും കുറഞ്ഞത് താഴെപ്പറയുന്ന വിഷയങ്ങളുടെ വര്‍ണ്ണനകളാണ് വേണ്ടത്.
നഗരം
സാഗരം
പര്‍വ്വതം
സൂര്യോദയം
ചന്ദ്രോദയം
ഋതു ( വെവ്വേറേ ശിശിരം, വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം)
ഉദ്യാനവിഹാരം
വനവിഹാരം
ജലക്രീഡ
മദ്യപാനം
സുരതം
വിവാഹം
വിപ്രലംഭം
പുത്രലാഭം
രാജ്യരക്ഷാമന്ത്രം
ദൂത്
ജൈത്രയാത്ര
യുദ്ധം
പുരഞ്ജയം
(അശ്ലീലം, വയലന്‍സ്, കോപ്പിറൈറ്റാദി നിയമലംഘനം എന്നിവ സെന്‍സര്‍ബോര്‍ഡ് നിരോധിച്ചിരിക്കുന്നു)

ഇതിലേതെങ്കിലും വര്‍ണ്ണിക്കുന്ന ഫോട്ടങ്ങള്‍ പ്രസിദ്ധീകരിക്കാവുന്നവ (അതായത് പ്രൈവസി വേണ്ടാത്തകാര്യങ്ങള്‍ മാത്രം- അവനവന്‍റെയും വീട്ടുകാരുടെയും പടം, കൊച്ചുങ്ങള്‍, ആപ്പീസ്, വീട്ടിലെ സേഫ്, ക്രെഡിറ്റ് കാര്‍ഡ് നമ്പ്ര ആദിയായവ ഒഴിവാക്കി)അയച്ചു തരിക, മിനിമം ഓരോ എന്‍റ്രി എല്ലാത്തിലുമാകുമ്പോ നമുക്ക് ഈ പോസ്റ്റ് എഡിറ്റ് ചെയ്തു ഇവിടെത്തന്നെ ഇടാമല്ലോ.

എന്തു പറയുന്നു കൂട്ടുകാരേ? ഏഡിയ കൊള്ളാമോ അതോ എനിക്കും പനി മൂത്ത് പ്രാന്തായിട്ടു ഓരോന്നു തോന്നുന്നതാണോ?

Sunday, March 12, 2006

നിഗൂഢം

കവറിലിട്ട പുസ്തകങ്ങള്‍, അവ നല്‍കുന്ന ചില സൂചനകള്‍: ഉള്ളടക്കം ഗൂഢം, “പ്രസക്തഭാഗങ്ങള്‍” ഓസിനു വായിക്കരുതു്!