Monday, October 10, 2005

ഛായാഗ്രഹി

മെമ്പറായിട്ട് എന്തേലും പോസ്റ്റിയില്ലേൽ മോശമല്ലേ..

15 ജൂൺ, 2005 ലെ കേരള കൌമുദി ഫ്രണ്ട് പേജിലെ ഫോട്ടൊ..

ഒടുവിൽ പിടിവിട്ട്‌ നിലത്തേക്ക്‌...ഇന്നലെ രാത്രി 10 മണി മുതൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രി കെട്ടിടത്തിനു മുകളിൽ കയറി ആത്‌മഹത്യാ ഭീഷണി മുഴക്കിയ യുവാവ്‌ 12 മണിക്കുറിന്‌ ശേഷം പിടിവിട്ട്‌ നിലത്തേക്ക്‌ വീഴുന്നു. യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫോട്ടോ: എസ്‌.എസ്‌.റാം




ഇതു കണ്ടപ്പോൾ പണ്ടെപ്പോഴോ ദേശാഭിമാനി വാരികയിൽ വായിച്ചയൊരു ബംഗാളി ചെറുകഥയോർമ്മവന്നു. പത്ത് നില കെട്ടിടത്തിന്റെ മുകളിലത്തെയേതോയൊരു വശം, പഴകിയയൊരു ബെൽറ്റിന്റെ ബലത്തിൽ തന്റെ വിശ്വാസമർപ്പിച്ചുകൊണ്ട് , ഛായം പൂശുന്നതിലേർപ്പെട്ടിരുന്ന അവശനായയൊരു വൃദ്ധന്റെ പതനം ക്യാമറയിൽ പകർത്താൻ കണ്ണിലെണ്ണയൊഴിച്ചു കാത്തുനിൽക്കുന്നയൊരു ഛായാഗ്രഹകന്റെ ആവലാതിയായിരുന്നു കഥയുടെ ഇതിവൃത്തം. ഛായാഗ്രഹകൻ തന്റെ വാർത്തയ്ക്കുവേണ്ടി കാംക്ഷിച്ചതാവൃദ്ധന്റെ വീഴ്ചയായിരുന്നുവെന്ന യാഥാർത്ഥ്യം നമ്മളിലുണ്ടാക്കുന്ന ഞെട്ടലിനെ തിരിച്ചറിയാതെപോകുന്നിടത്താണു വാർത്തയുടേയും, അതുവഴി മാധ്യമങ്ങളുടേയും വിജയം.
അതിശയോക്തിയും, അസാധാരണത്വവും ഒക്കെയുള്ളവാർത്തയ്ക്കുമാത്രമേ ഇന്നു നമ്മുടെ ശ്രദ്ധയെ ആകർഷിക്കാൻ കഴിയുന്നുള്ളൂവെന്ന് നമ്മുടെ മാധ്യമങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഛായാഗ്രഹണം എന്ന മാധ്യമവും ഇതിനൊരുപാധിയായി മാറുന്നതു വേദനാജനകമാണ്. ഒരു പക്ഷെ ഇതു നമ്മുടെ ജനിതക കോഡിലടങ്ങിയിരിക്കുന്ന സ്വാർത്ഥതയുടെ മൂർദ്ധഭാവമായിരിക്കാം, വർങ്ങളിലൂടെ നാം പടുത്തുയർത്തിയ സംസ്കാരത്തെ ഒറ്റനിമിഷം കൊണ്ടു നിഷ്ക്രീയമാക്കുന്ന രാക്ഷസഭാവം, അന്ധതയുടെ ദുഷ്പ്രഭ പരത്തുന്ന സ്വാർത്ഥതയുടെ താണ്ഡവം..

17 comments:

രാജ് said...

നളന്‍,

താങ്കളുടെ സാന്നിധ്യം സമകാലികത്തെ കൂടുതല്‍ നല്ലൊരു സ്ഥലമാക്കി മാറ്റിയിരിക്കുന്നു. സമൂഹത്തിനു നേരെ കണ്ണടച്ചിരുന്ന നമ്മള്‍ക്കിനി പതിയെ കണ്ണുകള്‍ തുറക്കാം, നമ്മുടെ ചുറ്റുമുള്ള ലോകത്തിന്റെ രോദനങ്ങളും സന്തോഷാരവങ്ങളും കേള്‍ക്കുവാന്‍ ചെവി കൂര്‍പ്പിച്ചിരിക്കാം. പ്രതികരിക്കാം... പരിഭവിക്കാം.

സമകാലികം കേരള ബ്ലോഗ് റോളില്‍ ഉള്‍പ്പെടുത്തിയില്ലാത്തത് കാരണം പുതിയ പോസ്റ്റ് നോട്ടിഫിക്കേഷന്‍ തത്ക്കാലം പിന്മൊഴികളിലൂടെ ചെയ്യുന്നു. ക്ഷമാപണം.

Anonymous said...

എങാനും ഉണ്ടോ കണ്ടൂ തുംഗാനുഭാവനാം എന്‍ ചങ്ങാതി ആയുള്ളവനേ........? -സു-

അതുല്യ said...

ഏഷ്യാനെറ്റിലെ പ്രധാന വാർത്ത എന്താന്നു ചോദിച്ചപ്പോ, ആരൊ പറഞ്ഞു പോലെും, ........ടെ സാരിടെ ബൊർടറിനു വീതി കൂടിന്നു! അതാ കാലം. പടങ്ങളില്ലാത്ത വാർത്ത വന്നാൽ ആളുകൾ പിന്നെ വാർത്ത കാണില്ലാന്നു മാത്രമല്ലാ, കോക്കോ കോളയിൽ വിഷമുണ്ടന്നോ, ഉദയനെ നമ്മടെ പോലീസു ഉരുട്ടിയെന്നോ ഒന്നും അറിയില്ലാ. ഉരുട്ടി, മരിച്ച്, വടി പോലെ കിടന്ന ഉദയനെ കാണാൻ മാത്രം ന്യൂസ്‌ കേട്ടവർ ഒരുപാടുണ്ടായില്ലേ? നമുക്കു പടം മതി, അതു കൊണ്ടാണു, വിദേശ കരാർ ഒപ്പിട്ട്‌ കൈമാറുന്ന ചീളുകൾ കാണുമ്പോ, പിന്നെ എന്തു സംഭവിച്ചുന്നു ചിന്തിക്കാതിരിക്കുന്നതു. നമ്മളു അസ്സലു പടം നേരിട്ട്‌ കണ്ടതല്ലേ? പിന്നേ എന്നാ സംശയം?

ദേവന്‍ said...

നളാ,
പണ്ട്‌ നമ്മള്‍ ദൃശ്യത്തില്‍ കാണാന്‍ ഇഷ്ടപ്പെടാതെയിരുന്നതെല്ലാം തുടര്‍ച്ചയായി കാണിച്ച്‌ വ്യാകുലപ്പെടുത്തിയും ഞെട്ടിച്ചും പണം പിടുങ്ങുന്ന് തന്ത്രം മാധ്യമ രംഗത്ത്‌ തുടങ്ങിയത്‌ സി എന്‍ എന്‍ ന്റെ ഒന്നാം ഗള്‍ഫ്‌ യുദ്ധ ലൈവ്‌ കവറേജോടോടെ ആണെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഒരിക്കല്‍ പറയുകയുണ്ടായി.

കുട്ടികല്‍ കൂടി വായിക്കുന്ന ദിനപത്രം നിറയെ അഴുകിയ മൃതദേഹങ്ങളൂടെ ചിത്രങ്ങള്‍, തൂങ്ങിയാടുന്ന ശവങ്ങള്‍, നിലവിലിക്കുന്ന വായകള്‍ , ചൂഴ്നെടുത്തുവച്ച കണ്ണുകല്‍. മട്ടാഞ്ചേരിയില്‍ എട്ടുപേരെ വെട്ടിക്കൊന്നെന്ന് വാര്‍ത്ത എഴുതിയാല്‍ പോരാ, ഒഴുകുന്ന ചോരയില്‍ കുളിച്ച 8 ശവങ്ങളുടെ കളര്‍ ചിത്രം വേണം മുന്‍പേജില്‍. അകത്ത്‌ നെഞ്ചത്തടിച്ചു കരയുന്ന 8 വിധവകളും 16 കുട്ടികളും വേണം. ഓടിച്ചിട്ടു വെട്ടിക്കോല്ലുന്ന ചിത്രം കൂടിയുണ്ടെങ്കില്‍ ഗംഭീരമായി

കുഷ്ടരോഗവ്രണം തുറന്ന് കാട്ടി അസഹ്യപ്പെടുത്തി ഭിക്ഷവാങ്ങുന്ന "ധര്‍മ്മക്കാരന്റെ" ധര്‍മ്മത്തോളമെത്തി പത്രധര്‍മ്മം.

കണ്ണൂസ്‌ said...

Nalan soochippicha katha vaayichath njaanum Orkkunnu.

Enthaayalum enikkee kaaryathil abhipraya vyathyasam unde. In my opinion, there is nothing called pathra dharmam. There is no point in hiding a news related to war or any other crime. The atrocities and miseries should be shown to those who are sitting in the comfort of their homes.

OV Vijayante Gurusagarathil, oru bhagam unde. Bangladesh yudhathinindakku sahayathinu vendi karayunna oru kunjinte chithram nianja kannukalode pakarthiya oru photographer vilapikkunnu. “ Daivame naale lokam empadumulla aalkkar oru chaayakkappum kayyil pidich ee chithrathiloode alasamaayi kadannu povumallo” enne. Yudhathinteyum bhookampathinteyum (Today I was going through some pics from Muzzafarabad) kolapaathakathinteyum okke chithrangal nammil ethra pere vedanippikkunnunde? Aswasthar aakkunnunde?

Nalan, In the story you mentioned, the photographer gets friendly with the baby daughter of the man working in the construction site and on one fine day the man and daughter disappear. The photographer is totally in dark about what would have happened to them. To me, this haunting that will follow him for the rest of his life, appeals more than the fact that he was there to get what would have been a sensational picture.

Guys, sorry for the Manglish – English typing!!

കണ്ണൂസ്‌ said...
This comment has been removed by a blog administrator.
nalan::നളന്‍ said...

കണ്ണൂസെ,
രണ്ടു കാര്യങ്ങൾ..
ആദ്യമായി കഥയെപ്പറ്റിതന്നെയായിക്കോട്ടെ. കേരള കൌമുദി വാർത്തയുമായി ബന്ധപ്പെടുത്തി വായിച്ചാൽ മനസ്സിൽ തട്ടുന്നത് ഛായാഗ്രഹകന്റെയും ഞാനുൾപ്പെടുന്ന മനുഷ്യവർഗ്ഗത്തിന്റെയും സ്വാർത്ഥവികാരങ്ങൾ തന്നെയാണു. ഞാനിവിടെ പറയാനുദ്ദേശിച്ചതും ഇതുതന്നെയാണു. പിന്നെ പത്രധർമ്മം? മണ്ണാങ്കട്ട!. അതെങ്ങനെയിവിടൊരു വിഷയമായി.?
ഏതായാലും കഥയിലെ ഞാനോർക്കാതെപോയ കാര്യങ്ങൾ ഓർമ്മിപ്പിച്ചതിനു നന്ദി. പിന്നെ സ്വന്തം സ്വാർത്ഥതയ്ക്കുവേണ്ടി മറ്റൊരാളുടെ മരണം തന്നെ കാംക്ഷിച്ച ഒരുവനു ഈ അപ്രസക്തരുടെ തിരോധാനം തന്നെ ജീവിതകാലം മുഴുവനലട്ടുന്ന ഒന്നായിത്തീരുമെന്നെനിക്കു തോന്നുന്നില്ല. ഇനിയങ്ങനെയാണെങ്കിൽ തന്നെ എന്റെ രണ്ടു നിമിഷസഹതാപം അയാൾക്കായി മാറ്റിവെയ്ക്കാം. മതിയായില്ലെങ്കിൽ മൂന്നു നിമിഷമായിക്കോട്ടെ.

പിന്നെ താങ്കൾ ചോദിച്ച ചോദ്യം, യുദ്ധത്തിന്റെയും ഭൂകമ്പത്തിന്റെയും ചിത്രങ്ങൾ നമ്മളിൽ എത്രപേരെ അസ്വസ്ഥതരാക്കുന്നു ?. ശെരിയാണു, ഈ അസ്വസ്ഥതയെ മെരുക്കുവാനും ചിന്തിക്കാതിരിക്കുവാനുമൊക്കെ നമ്മൾ നമ്മെത്തന്നെ പരിശീലിപ്പിച്ചില്ലെ. എന്തേ ?

സിദ്ധാര്‍ത്ഥന്‍ said...

നളൻ,കണ്ണൂസ്
പത്രധർമ്മത്തെ പറ്റി ഞാനും വ്യാകുലപ്പെടുന്നില്ല. കാരണം അതിലെ ധർമ്മാധർമ്മങ്ങൾ വകതിരിച്ചു സ്വാംശീകരിക്കേണ്ടതു് ആത്യന്തികമായി വയനക്കാരന്റെ ചുമതലയാണു്. പത്രങ്ങൾക്കു അവരുടേതായ വ്യക്തമായ അജണ്ട ഉണ്ടു്. ഉറങ്ങുന്നവരെ ഉണർത്താനെളുപ്പമാണു് ഉറക്കം നടിക്കുന്നവരെ എന്നാലങ്ങനെയല്ല എന്നു കേട്ടിട്ടില്ലേ.

ഞാൻ ചിന്തിച്ചതു മറ്റൊരു വഴിക്കാണു് ഒന്നോർത്താൽ നമ്മിലും കാണില്ലെ ഇത്തരം വീഴ്ച്ച ആഗ്രഹിക്കുന്ന ഛായാഗ്രാഹകർ? അതു സഹപ്രവർത്തകന്റേതാവം, മാനേജരുടേതാവാം, എന്തിനു്, ക്യൂവിൽ മുന്നിലെവിടെയെങ്കിലും നിൽക്കുന്നയാളാണു തല ചുറ്റി വീഴുന്നതെങ്കിൽ ഹാവൂ എന്നോർക്കാറില്ലേ? എല്ലാം ഒരേ ഭാവത്തിന്റെ വിവിധ രൂപങ്ങളാണു്.
ധർമ്മബോധമുണ്ടാവേണ്ടതു് അപ്പോൾ ആർക്കാണു്?

കണ്ണൂസ്‌ said...

നളന്‍,

പത്ര ധര്‍മ്മത്തിന്റെ കാര്യം ഞാന്‍ സൂചിപ്പിച്ചത്‌ ദേവിന്റെ അഭിപ്രായം കണ്ടുകൊണ്ടായിരുന്നു.

അശോക്‌ ബാജ്‌പേയിയുടെ പ്രശസ്തമായ ഒരു ഹിന്ദി കവിതയുണ്ട്‌. തിരക്കേറിയ ഒരു നഗര വീഥിയിലൂടെ നടക്കുന്ന ഒരു യുവാവ്‌ ആകസ്മികമായി ഒരു കാഴ്ച കാണുകയാണ്‌. ഒരു ബഹുനില കെട്ടിടത്തിനു താഴെ ഉയരത്തില്‍ നിന്നു വീണു മരിച്ച ഒരാളുടെ മൃതദേഹവും ചുറ്റും നില്‍ക്കുന്ന കുറേ ആളുകളും. വീണു മരിച്ച മനുഷ്യന്‍ ബഹുനില കെട്ടിടത്തിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരന്‍ ആയിരുന്നു എന്നു മനസ്സിലാക്കുന്ന യുവാവ്‌, ലിഫ്റ്റ്‌ പോലും ഉപേക്ഷിച്ച്‌ മുകള്‍ നിലയിലേക്ക്‌ ഓടിക്കയറുകയാണ്‌. മരിച്ച മനുഷ്യന്റെ ജോലി ഒഴിവ്‌ അയാളുടെ സ്ഥാപനം എപ്പോഴാണ്‌ നികത്തുന്നത്‌ എന്നറിയാന്‍!!!!

എന്നെ അലട്ടുന്നത്‌, മുകളിലെ കവിതയിലെ യുവാവും, നമ്മള്‍ ചര്‍ച്ച ചെയ്ത കഥയിലെ നായകനും കേരള കൌമുദിയുടെ ഛായാഗ്രഹിയും ഒക്കെ "സ്വന്തം സ്വാര്‍ത്ഥതക്കു വേണ്ടി മറ്റൊരാളുടെ മരണം" ആഗ്രഹിച്ചവന്‍ എന്നു പുശ്ഛിക്കേണ്ടവര്‍ ആണോ എന്ന സംശയം ആണ്‌. സിദ്ധു പറഞ്ഞ പോലെ ഈ രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ നമ്മളും ഇവരെപ്പോലെ ഒക്കെ തന്നെ അല്ലേ? Survival എന്ന പരമമായ സത്യമാണ്‌ ഇവരേയും നമ്മളേയും ഒക്കെ ഇതിനു നിര്‍ബന്ധിതര്‍ ആക്കുന്നത്‌ എന്നതല്ലേ യാഥാര്‍ത്ഥ്യം?

ഭൂകമ്പങ്ങളുടേയും യുദ്ധങ്ങളുടേയും മറ്റു ദുരന്തങ്ങളുടേയും നേര്‍ ചിത്രങ്ങള്‍ നമ്മെ അസ്വസ്ഥര്‍ അല്ല കുതുകികള്‍ ആണ്‌ ആക്കുന്നതെങ്കില്‍ ആ കുറ്റം മാധ്യമങ്ങളുടെ തലയില്‍ വെച്ചു കെട്ടുന്നതിനേക്കാള്‍ അഭികാമ്യം ഒരു സ്വയം വിശകലനം അല്ലേ? പത്മ തീര്‍ത്ഥത്തില്‍ ഒരു സാധു മുക്കി കൊല്ലപ്പെട്ടപ്പൊഴും, south campus-ഇല്‍ രാജീവ്‌ ഗോസ്വാമി കത്തിയെരിഞ്ഞപ്പോഴും അര്‍ച്ചന ഗുപ്ത പാദം അറ്റ്‌ ഒലവക്കോട്‌ റെയില്‍വേ ട്രാക്കില്‍ കിടന്നപ്പോഴും നോക്കി നിന്നത്‌ മാധ്യമ പ്രവര്‍ത്തകര്‍ മാത്രം അല്ലല്ലോ.

സിദ്ധാര്‍ത്ഥന്‍ said...

സരാ ഹട്ട് കേ- ഒരു സംശയം.
ഛായാഗ്രഹി എന്നതിനു ഛായയെ ഗ്രഹിക്കുന്നതു് എന്നല്ലേ അർത്ഥം പറയുക. അതു ക്യാമറ അല്ലേ? ഗ്രഹിക്കുന്ന ആൾ എന്നർത്ഥം വരണമെങ്കിൽ ഗ്രാഹകൻ എന്നു വേണ്ടേ?

ദേവന്‍ said...

ഋതം വച്ച്‌മി സത്യം വച്ച്‌മി

കണ്ണൂസേ,
മൂന്നുരൂപക്കു മത്തിവാങ്ങുമ്പോള്‍ അതില്‍ അരണയുടെവാല്‍ കിടക്കാതെ സൂക്ഷിക്കുക തുടങ്ങി കുറച്ചു മത്തിധര്‍മ്മം പുലര്‍ത്തുന്നില്ലേ മീന്‍കാരി അതുപോലെ എല്ലാദിവസവും വാര്‍ത്തക്ക്‌ കൂലിയായി നമ്മള്‍ കൊടുക്കുന്ന പണം വാങ്ങുമ്പോള്‍ ഗോയങ്കയും മാമ്മനച്ചായനും ചില മര്യാദകളൊക്കെ പാലിക്കേണ്ടതില്ലേ? അത്രയേ ഞാനുദ്ദേശ്ശിച്ചുള്ളൂ.

ചില കാര്യങ്ങള്‍ വളരെചുരുക്കിപ്പറയാനേ പറ്റൂ. അതില്‍ക്കയറി ചിത്രീകരണവും വിശദീകരണവും നടത്തി ജീവിക്കുന്ന ചില വാരികകളും മറ്റുമുണ്ട്‌. പത്രങ്ങളെല്ലാം ആ ലൈന്‍ ആണ്‌ ഈയിടെയായി.

"കൊച്ചീലൊരച്ചിക്കു മീശ വന്നു" എന്ന വാര്‍ത്തക്കുകൂടെ കൊമ്പന്‍ മീശക്കാരി ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രംകൂടെ ഉണ്ടെങ്കില്‍ കാണാന്‍ കൌതുകവും വാര്‍ത്തക്കു കൂടുതല്‍ വിശ്വാസ്യതയുമൊക്കെ ഉണ്ടാവും എന്നാല്‍ "നാടോടിസംഘം കൊല്ലം റെയിലാപ്പീസ്‌ വിസര്‍ജ്ജിച്ചു വൃത്തികേടാക്കി" എന്ന വാര്‍ത്ത്ക്കു 20 പാണ്ടികല്‍ വെളിക്കിരിക്കുന്ന ഡിജിറ്റല്‍ കളര്‍ ചിത്രം എന്തിനാണ്‌? ഒസാമാ വെടിയേറ്റ്‌ കിടക്കുന്ന ഒരു പടം കാണാന്‍ എനിക്കു താല്‍പര്യം കണ്ടേക്കും പക്ഷേ മൃതദേഹം വികലമാക്കിയെന്ന വാര്‍ത്തതന്നെ സഹിക്കാവുന്നതിനപ്പുറത്തായിരുന്നു, മരിച്ച പെണ്‍കുട്ടിയുടെ ഫോട്ടോയുമായി ഇറങ്ങിയ പത്രം വാങ്ങിപ്പോയ ഞാന്‍ ഈ ഭീകരത പണം കൊടുത്തുകാണാന്‍ മാത്രം വൃത്തികെട്ടവനാണെന്നാണോ
പത്രക്കാരന്റെ വിചാരം?

ദേവന്‍ said...

സിദ്ധാ
ഛായയെ ഗ്രഹിക്കുന്നത് ഛായാഗ്രാഹി camera എന്നു ശബ്ദതാരാവലി.
ഛായയെ ഗ്രഹിക്കുന്നവനും ഛായാഗ്രാഹി തന്നെ. എന്നു വചൽ നിഴൽ ക്യാച്ചർ . ഛായാഗ്രഹണം നടക്കാൻ ഹേതുവായവൻ ഛായാഗ്രാഹകൻ ആ നിലക്ക് ഛായാഗ്രാഹി എന്നതു തെറ്റല്ല പക്ഷെ ഛായാഗ്രാഹകൻ എന്നതു ആശയക്കുഴപ്പമുണ്ടാക്കാത്ത മികച്ച പ്രയോഗം.

വെറും വയറ്റിൽ വലിയ കാര്യങ്ങൾ പറയമ്മേലാ.. ഒരു ഛായ കിട്ടാനൌ വഴീമില്ല റമദാൻ കാലം..

nalan::നളന്‍ said...

കണ്ണൂസും സിദ്ധുവും സൂചിപ്പിച്ചപോലെയിതു ആത്യന്തികമായും നമ്മുടെയൊക്കെയുള്ളിലിള്ള സ്വാര്‍ത്ഥതയുടെ ഭാവം തന്നെ. ഡ്വാകിന്‍സ് പറയും പോലെ ‘ദ സെല്‍ഫിഷ് ജീന്‍’ .
ക്യൂവില്‍ മുന്നില്‍നില്‍ക്കുന്നയാളൊന്നു് തലചുറ്റിവീണിരുന്നേല്‍ എന്നാഗ്രഹിക്കുന്നവരുണ്ടായിരിക്കാം, മറിച്ചുചിന്തിക്കുന്നവരും ഉണ്ടല്ലോ. അതിനുവേണ്ടതു് അല്പം സംസ്കാരം മാത്രം. പങ്കുവയ്ക്കുന്നതിലും, കൂട്ടായ്മയിലുമുമൊക്കെയുള്ള ആനന്ദം തിരിച്ചറിയാനുള്ള അവസരം ലഭിക്കാത്ത ഇന്നത്തെ തലമുറയും, ഇനി വരാനിരിക്കുന്ന തലമുറയിലും ഒരു ഉപഭോക്തസംസ്കാരത്തിനപ്പുറം ഒന്നും പ്രതീക്ഷിക്കേണ്ട. അപ്പോള്‍ സാഹചര്യങ്ങള്‍ മാത്രം കുറ്റക്കാരനായിവരുമോ?.
ആത്യന്തികമായി നമ്മുടെയുള്ളിലുള്ള ഒന്നുതന്നെയെന്നിരുന്നലും അതിനെയതിജീവിക്കുന്നതിലല്ലേ സംസ്കാരം വരുന്നുള്ളൂ, നമ്മള്‍ മനുഷ്യരാകുന്നുള്ളൂ. സാഹചര്യങ്ങളെയതിജീവിക്കാന്‍ എന്തുകൊണ്ടുകഴിയുന്നില്ല. ആരാണു് കുറ്റക്കാരന്‍, നമ്മളോ, അതോ സമൂഹമോ, അതോ വ്യവസ്ഥിതിയോ?.

അതുല്യ said...

നളിനി ജമീല എന്ന വേശ്യയുടെ ആത്മകഥയുടെ 8000 കോപ്പിയാണു ആദ്യ ദിവസം വിറ്റ്‌ തീർന്നതു. അതെ സമയം ഒരിറ്റു വെള്ളമില്ലാതെ ആയി പോകുന്ന കേരളത്തെ എങ്ങനെ രക്ഷിക്കാംന്നോ ബുക്കോ, എമ്പ്ലോയ്‌മന്റ്‌ ന്യൂസ്‌ ഒാ പോലും ആർക്കും വേണ്ട. "അതിനല്ലേ, മിസ്‌-പ്ലേസ്ഡ്‌ ഇന്റെരസ്റ്റ്‌" എന്നു പറയുന്നതു?? ശരാശരി മനുഷ്യന്റെ മസ്തിക്ഷം ഉണ്ടാക്കിയപ്പോ ദൈവത്തിനു വന്ന മാനുഫക്റ്ററിംഗ്‌ ഡിഫക്റ്റ്‌ ആണു. ഇനി എപ്പൊ ഒരു ഒന്നു രണ്ട്‌ മണ്ട തിരുത്തിയാ പോരല്ലോ, പടച്ചു വിട്ടതു, കോടാനുകോടി അല്ലേ? പത്രവും പടവും പെരുകും ഇനിയും.

സു | Su said...

പട്ടിക്ക് പട്ടണത്തിൽ എന്തു കാര്യം എന്ന് പറഞ്ഞതുപോലെ ( ഞാൻ തന്നെ പറഞ്ഞതാ ) ഇത്രേം സീരിയസ്സായിട്ട് ചർച്ച നടക്കുന്നിടത്ത് സുവിനു എന്തു കാര്യം എന്ന് എല്ലാരും ചോദിക്കും. എന്നാലും തടി കേടാവില്ല എന്നു കണ്ടാൽ പിന്നെ രണ്ട് അഭിപ്രായം പറഞ്ഞിട്ട് പോകുന്നതാണല്ലോ എന്റെ ഒരു നല്ല സ്വഭാവം.

ചില ആൾക്കാർ കെട്ടിടത്തിനു മുകളിൽ തൂങ്ങിനിൽക്കുന്നതു തന്നെ ഫോട്ടോ പത്രത്തിൽ വരാനാ.ചിലർക്ക് അതു കാണാൻ ഉള്ള ഭാഗ്യം ഉണ്ടാകും ,ചിലർ കാലന്റെ തോളിലിരുന്ന് കാണേണ്ടി വരും. അതിനു ഫോട്ടോഗ്രാഫർമാർ എന്ത് പിഴച്ചു? അവരുടെ ജോലി ചെയ്യണ്ടേ. എന്നാലല്ലേ നമുക്കൊക്കെ ഓരോന്ന് കണ്ട് അഭിപ്രായം പറഞ്ഞ് ഇരിക്കാൻ പറ്റൂ. വീഴുന്ന ആളേം നോക്കിയിരിക്കുമ്പോൾ ആൾ സമാധി ആവുമോ രക്ഷപ്പെടുമോ എന്നൊന്നും ഒരു ഫോട്ടോഗ്രാഫർമാരും ചിന്തിക്കും എന്ന് എനിക്ക് തോന്നുന്നില്ല. അത് അവരുടെ തെറ്റൊന്നും അല്ല. അവർക്കൊരു ചിത്രം മാത്രമാണ് ആവശ്യം എന്നുള്ളത് സത്യം. ജീവിച്ചുപോകണ്ടെ.

nalan::നളന്‍ said...

പണ്ടെപ്പോഴോ ഡി ബി യിൽ പോസ്റ്റിയതു്. ടൈപ്പിങ്ങു് ലാഭിച്ചു...

വെർച്യുവൽ ലോകം..

സ്വാർ‍ത്ഥതയുടെ മേച്ചിൽപ്പുറങ്ങളിൽ നന്മയുടെ പുത്തൻ നാമ്പുകൾ പൊട്ടി മുളയ്ക്കട്ടെ..എന്നൊരു ശുഭാപ്തി വിശ്വാസം ബാക്കികിടക്കുന്നു.
സ്വാർ‍ത്ഥത മേഞ്ഞു പാകപ്പെടുത്തിയ പ്രായോഗിക മനസ്സിൽ നന്മകൾ‍ക്കെവിടെ സ്ഥാനം.
ഭിക്ഷയാചിച്ചു വന്നവന്റെ കണ്ണിലെ പ്രതീക്ഷയുടെ കിരണങ്ങളെ കണ്ടില്ലെന്നു നടിക്കാൻ പഠിച്ചില്ലെ
അവനെ നേരിടാതെ ഒഴിഞ്ഞുമാറാൻ തന്നെ ഞാൻ പഠിച്ചില്ലെ.
അവന്റെ ഭീകര രൂപമുണർ‍ത്തിവിട്ട അസ്വാസ്ഥ്യത്തെ മെരുക്കുവാനും പഠിച്ചില്ലെ.
കാടുകയറാതെ ചിന്തകൾക്കു കടിഞ്ഞാണിടൻ പഠിച്ചില്ലെ.
അവൻ തന്നെയില്ലെന്നു വിശ്വസിക്കാൻ‍ പഠിച്ചില്ലെ.
അയൽക്കാരന്റെ ദുരിതങ്ങൾ കാണാതിരിക്കാൻ കൂറ്റൻ മതിലുകൾ പണിതില്ലെ.
അവന്റെ തേങ്ങലുകൾ‍ കേൾ‍ക്കാതിരിക്കാൻ ടി.വി യുടെ വോള്യം കൂട്ടിയാൽ മതിയെന്നു പഠിച്ചില്ലെ.
എല്ലാം ദൈവ ഹിതമെന്നു ഞാനെന്നെ വിശ്വസിപ്പിച്ചില്ലെ.
ദൈവമുണ്ടായതെന്റെ ഭാഗ്യം. നന്ദി സൃഷ്ടാവെ, ഈ ദുരിതങ്ങളെല്ലാം സ്വയം ഏറ്റെടുത്തതിന്‌.
എനിക്കുവാഴാൻ ഒരു സാങ്കൽ‍പ്പിക ലൊകം തന്നതിന്‌
വർ‍ഗ്ഗീയ ലഹളകളൊക്കെയങ്ങ്‌ മാറാട്ടിലല്ലെ, ഞാനെന്തിനു പ്രതികരിക്കണം.
എനിക്കുവാഴാൻ ഉണ്ടല്ലൊരു സാങ്കല്‍പ്പിക ലോകം.
ദുരിതങ്ങളൊന്നുമില്ലാത്ത
വർ‍ഗ്ഗീയ ലഹളകളില്ലാത്ത
സൊമാലിയ ഇല്ലാത
തൊഴിലില്ലായ്മയില്ലാത്ത
പ്രതികരിക്ക വേണ്ടാത്ത
സിനിമയുടെ ഒടുവിൽ സാഫല്യമാകുന്ന പ്രണയങ്ങൾ മത്രമുള്ള ഒരു വെർ‍ച്യുവൽ‍ ലൊകം

Jithu said...

ഇതിനെ പൂര്‍ണമായും സ്വാര്‍തത എന്നു പരയാനാവില്ല.. നിലനില്‍പിന്‌ വേണ്ടിയുള്ള പൊരാട്ടത്തിന്റെ ഒരു ഭാഗം മാത്രം..

താന്‍ അല്ലെങ്ങില്‍ മറ്റൊരള്‍ ചെയ്തേക്കാവുന്ന കാര്യം, ആദ്യം ചെയ്യേണ്ടതു ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളുടെ അനിവര്യതയായിട്ടാണ്‌ എനിക്കു തോന്നുന്നത്‌..