Tuesday, November 01, 2005

പ്രൊഫസ്സർ എം കൃഷ്ണൻ നായർ

മലയാളം വാരിക കിട്ടിയാൽ സാധാരണ വാരഫലം കൃഷ്ണൻ നായരുടെ കോളം മുതൽ ആണ്‌ വായിക്കുക പതിവ്‌. ഇപ്പോ കുറച്ചുകാലമായി ആ കോളം കാണാറില്ല. അദ്ദേഹം കിടപ്പിലാണത്രെ.
ഈ അടുത്തകാലത്തായി അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്ക്‌ അനവധി എതിരഭിപ്രായങ്ങൾ വായിച്ചു.
ശ്രീ കൃഷ്ണൻ നായരുടെ അഭിപ്രായങ്ങളോട്‌ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. ഒരു കാര്യം തീർച്ചയാണ്‌ അദ്ദേഹത്തിന്റെ ഭാഷയുടെ മൂർച്ച ഇപ്പോൾ ഒരുത്തർക്കും കാണത്തതാണ്‌. ഒരുത്തനെ കളിയാക്കിയാൽ സാമന്യം നല്ല തൊലിക്കട്ടിയില്ലെങ്കിൽ തന്റെ "ഹോംവർക്ക്‌" നേരാംവണ്ണം ചെയ്യാതെ ഒരാളും എഴുതുകയില്ല. എന്റെ ഒരു സുഹൃത്തായ ശ്രീ ജോസഫ്‌ അതിരുങ്കലിന്റെ കാര്യം തന്നെ എടുക്കാം. "ബിവേർ ഓഫ്‌ ജോസഫ്‌ അതിരുങ്കൽ" എന്ന ബോർഡ്‌ വെയ്ക്കണം എന്നാണദ്ദേഹം എഴുതിയത്‌. ഹോംവർക്ക്‌ ചെയ്യാത്ത ഒരു കുട്ടിയെ കഠിനമായി ഒരധ്യാപകൻ ശിക്ഷിക്കുന്നതുപോലെ തന്നെ ആണ്‌ ഈ കമന്റ്‌ കണക്കാകേണ്ടത്‌.
ഒരു ചാക്യാരുടെ ശൈലിയാണദ്ദേഹത്തിന്‌. എന്നിരുന്നാലും കുറച്ച്‌ "തെക്കൻ സ്നേഹം" അധികമില്ലേ എന്ന്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌.
എഴുത്തിൽ ഈ കഠിനമായ ഭാഷ ഉപയോഗിക്കുമെങ്കിലും, പ്രസാധകരംഗത്തെ ചില അടുത്ത സുഹൃത്തുക്കൾ പറയുന്നത്‌ വ്യക്തിപരമായി അദ്ദേഹം ഒരു പഞ്ചപാവമായ സാധാരണ മനുഷ്യൻ ആണെന്നാണ്‌. ആദ്യമായി അവർ അദ്ദേഹത്തിന്റെ വീട്ടിൽ പോയപ്പോൾ ഉണ്ടായ അനുഭവങ്ങൾ വേറെ ചില നമ്മുടെ എഴുത്തുകാരുമായി ഒരു തരത്തിലും താരതമ്യം ചെയ്യാൻ വയ്യാത്തതാണത്രെ. അത്രയും സിമ്പിൾ ആയ മനുഷ്യൻ ആണെന്നാണ്‌ അവരുടെ അനുഭവിവരണത്തിലൂടെ ഞാൻ മനസ്സിലാക്കിയത്‌.
ഏതുതരത്തിലായാലും മലയാളത്തിൽ ഒരു പുതിയ ശൈലിയിലുള്ള എഴുത്ത്‌ അദ്ദേഹം ഉണ്ടാക്കിയെന്ന്‌ പറയാതെ തരമില്ല. അതിനാൽ തന്നെ ബഹുമാന്യനും ആണദ്ദേഹം.
ദീർഘായുഷ്മാൻ ഭവഃ എന്നൊക്കെ പറയുന്നതിൽ അർഥമുണ്ടോ എന്ന നമ്പൂരി ശങ്കയാൽ അങ്ങനെ പറയുന്നതിലും നല്ലത്‌, അദ്ദേഹം കാണിച്ചുതന്ന പാതയിൽ വണ്ടിയോടിക്കാൻ ഇനിയാരുണ്ട്‌ എന്ന്‌ ചോിക്കുകയാണ്‌.
ആരായലും അവർ പുതിയവഴികൾ വെട്ടിത്തെളിക്കട്ടെ. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്‌......

8 comments:

രാജ് said...

പണ്ടൊരിക്കൽ സമകാലികത്തിൽ എഴുതിയതു തന്നെ: ഭാഷയുടെ, സംസ്കൃതിയുടെ, നല്ല കാവൽക്കാരെ - നന്മയുള്ള ചിലരെ നമുക്ക് അതിവേഗം നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു. സുകൃതം ചെയ്യാത്ത നമ്മൾ ചിലർ...

Kalesh Kumar said...

ഡിർഗിക്ക് പഠിച്ചിരുന്ന കാലത്ത് മിക്ക ദിവസങ്ങളിലും ഞാൻ കൃഷ്ണൻ നായർ സാറിനെ കാണുമായിരുന്നു. വൈകുന്നേരങ്ങളിൽ സെക്രട്ടറിയേറ്റിനു മുൻ വശത്തൂടെ റോഡ് മുറിച്ചുകടന്ന് പുള്ളിക്കാരൻ സ്റ്റാച്യുവിലെ ഡി.സി. ബുക്സിലേക്ക് പോകുന്ന കാഴ്ച്ച എന്നെപോലെ തിരുവനന്തപുരത്ത് താമസിച്ചിരുന്നവർ മറക്കുമെന്ന് തോന്നുന്നില്ല. അതുപോലെ തന്നെ ഞാൻ താമസിച്ചിരുന്ന വൈ.എം.സി.ഏ ഹോസ്റ്റലിനു മുന്നിലെ ബ്രിട്ടീഷ് ലൈബ്രറിയിലും അദ്ദേഹം ഇടയ്ക്കിടയ്ക്ക് വരുമായിരുന്നു.

അദ്ദേഹം കലാകൌമുദിയിൽ സാഹിത്യവാരഫലം എഴുതിയിരുന്നപ്പോഴും അതിനുശേഷം മലയാളം വാരികയിലേക്ക് അത് പറിച്ചു നടപ്പെട്ടപ്പോഴും ആ കോളത്തിന്റെ വായനക്കാർ “ലോയൽ” ആയി തന്നെ അത് വായിച്ചു. സാഹിത്യവാരഫലം വായിക്കാൻ വേണ്ടി മാത്രം “മലയാളം” തുടക്കത്തിൽ മേടിച്ച സുഹൃത്തുക്കൾ എനിക്കുണ്ട്. അതുപോലെ തന്നെ കലാകൌമുദിയുടെ ആ പഴയ പഞ്ച് ഇല്ലാ‍തിരുന്ന സമയങ്ങളിൽ “സാഹിത്യവാരഫലം“ വായിക്കാൻ വേണ്ടി കലാകൌമുദി വാങ്ങിച്ചവർ എത്രയോ പേരുണ്ട്.
മലയാളത്തിന്റെ നഷ്ടം... അല്ലാതെന്ത് പറയാനാ..

Kalesh Kumar said...

ഡിഗ്രി ആണ് ഡിർഗി അല്ല!

അഭയാര്‍ത്ഥി said...

Prof. Krishnan nair's attributes are , deep rooted knowledge and associated reading.

As a critic his callous remarks detoured many new writers. He was much concentrated to showup his acumen by sarcastic remarks on malayalam writers by upholding western examples. I think it was a premeditated attempt to bring in more adulation from the readers.

Surely he was a scholar and his contributions were great but behind his works, I felt the above stated.

Anonymous said...

ശ്രീ സുനിലിനു നന്ദി.
ജീവിച്ചിരിക്കുമ്പോൾ തന്നെ ഈ മനുഷ്യനെ ഓർത്തുവല്ലോ.
ഫീച്ചർ തൊഴിലാളികൾക്ക്‌ പോർണ്ണോത്സവവും പവിത്രോത്സവവും മതി.
സാംസ്കരിക മുതലകൾ ക്യാമറ എത്താൻ കാത്തിരിക്കുകയാണ്‌
കണ്ണീരൊഴുക്കാൻ. ജീവിച്ചിരിക്കുമ്പോൾ നല്ലവാക്ക്‌ പറയരുത്ത്‌. പ്രതിമയായിക്കഴിഞ്ഞ്‌
പുറത്തുകേറി കാഷ്ടിക്കാമല്ലോ. സുധീറൊഴിച്ച്‌ ഒരുത്തനെയും കണ്ടില്ല
ഇതുവരെ, പത്തുമുപ്പത്താറുകൊല്ലക്കാലം ഒരുഭാഷയിൽ തപസ്സ്‌
ചെയ്ത മനുഷ്യനാണന്ന് പറയാൻ പോലും. അദ്ദേഹം പറഞ്ഞ നല്ലവാക്കുകൾ
പുസ്തകത്തിന്റെ പുറം ചട്ടയിൽ ഊതിവീർപ്പിച്ച്‌ വിറ്റ്‌ കാശാക്കിയ
ബുദ്ധിയും നാവും അതിനുവേണ്ടിപൊങ്ങുകയുമില്ല. ഒരു 'പരട്ട' കഥയോ കവിതയോ
ഉന്തിവിട്ടിട്ട്‌ വാരഫലത്തിൽ പറഞ്ഞിട്ടുണ്ടോ എന്ന് ഒളിഞ്ഞുനോക്കാത്ത
എത്രപേരുണ്ടാവും, സാഹിത്യ പ്രമാണിമാരുൾപ്പടെ. പതിവ്രതകളേ,
അന്ത:പുരത്തിൽ തന്നെ ഇരുന്നോളൂ മുൻവാതിലിൽ മുഖം കാട്ടണ്ടാ. പിൻവാതിൽ
അടയ്ക്കാറില്ലല്ലോ.

മലയാളനാട്ടിലെ വാരഫലം കാണാൻ കൊതിയുണ്ടെനിക്ക്‌. കൈപിടിച്ചു
നടത്തിയ വിരലുകളിൽ ഒന്നു തൊടണമെന്നുണ്ടെനിക്ക്‌... .. നടക്കില്ല ഒന്നും
നടക്കില്ല...
സുനിൽ കൃഷ്ണൻ അൽഹസ്സ

SunilKumar Elamkulam Muthukurussi said...

ശരിയാണ് ഗന്ധർവൻ പറയുന്നതെങ്കിലും അദ്ദേഹം പറയുന്നതിലും കാര്യമില്ലേ? അദ്ദേഹമാകട്ടേ ഒരു പഴയ മാഷാണ്. അവർ നശികാൻ ആയി ഒന്നും പറയുന്നില്ല എന്നാണെന്റ്റെ അഭിപ്രായം -സി-

SunilKumar Elamkulam Muthukurussi said...

mukaLil ezhuthiyathum njaanaaNE. Si alla -su-

nalan::നളന്‍ said...

കൃഷ്ണന്‍നായരുടെ സംഭാവന മലയാളഭാഷയ്ക്കും സാഹിത്യത്തിനും മുതല്‍ക്കൂട്ടുതന്നെ. പുതിയതലമുറയിലെ എഴുത്തുകാരെ വേണ്ടവണ്ണം പ്രോത്സാഹിപ്പിച്ചിട്ടുണ്ടോ എന്നൊന്നും വാദിക്കാന്‍ ഞാനാളല്ല. വിമര്‍ശനത്തിന്റെ ഉദ്ദേശശുദ്ധിയെ അംഗീകരിക്കുന്നു.
ഒരുകാര്യത്തില്‍ മാത്രമാണെനിക്കു് വിയോജിപ്പു്. മലയാളത്തിലെ ശ്രേഷ്ഠമായ രചനകളെപ്പോലും വിശ്വസാഹിത്യത്തിലെ മികച്ച സൃഷ്ടികള്‍ക്കുപിന്നിലാണദ്ദേഹം പ്രതിഷ്ഠിച്ചതു്. മലയാളഭാഷയുടെതന്നെ പരിമിതിയാണിതിനു കാരണങ്ങളായദ്ദേഹം നിരത്തിയതും.
‘നാറാണത്തു ഭ്രാന്തന്‍‘ വായിച്ചിട്ടു മലയാളഭാഷ ഒരു ഭാഷയെന്നനിലയില്‍ മറ്റേതെങ്കിലും ഭാഷയ്ക്കുപിന്നിലാണെന്നു പറയുന്നതിനോടു യോജിക്കാന്‍ വയ്യ.
ഒരുപക്ഷെ എന്റെ സാഹിത്യത്തിലുള്ള പരിജ്ഞാനക്കുറവായിരിക്കാം.